
സ്വന്തം ലേഖകൻ
പഴയങ്ങാടി : വിവാഹാരവങ്ങള്‍ ഉയരേണ്ട വീട്ടിൽ ആകസ്മികമായി മരണം എത്തിയതിന്റെ ഞെട്ടലിലാണ് പഴയങ്ങാടി. വിവരമറിഞ്ഞ് എത്തിയവരുടെ കണ്ണുനീരും തോർന്നിട്ടില്ല. വീട്ടുകാരെ എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കണമെന്ന്
അറിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കളും.
ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പഴയങ്ങാടി പാലത്തിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഫാത്തിമ ഖമറുദ്ദീൻ (24) മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരിയായ കീഴറയിലെ കണ്ണപുരം നോര്‍ത്ത് എല്‍.പി സ്കൂള്‍ അധ്യാപിക കുറ്റൂര്‍ സ്വദേശി സി.പി. വീണ(47)യും ദാരുണമായി മരണപ്പെട്ടു. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയുടെ വേര്‍പ്പാട് നാട്ടുകാര്‍ക്കും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല.
ഫാത്തിമയുടെ ഭര്‍തൃസഹോദരി ഹാദിയയും ഇരിക്കൂര്‍ ദാറുല്‍ ഫലാഹില്‍ എന്‍. ഖാലിദിന്റെ മകന്‍ സി.സി. സഗീറും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന ഫാത്തിമയും കുടുംബവും സഞ്ചരിച്ച കാറും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമ, വീണ എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല.
അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ ടീച്ചറുടെ ഭര്‍ത്താവ് കെ.വി. മധുസൂദനനും ഫാത്തിമയുടെ ഭര്‍ത്താവ് കുട്ടിയസ്സന്‍ സാക്കി, മകള്‍ ഒന്നര വയസ്സുള്ള ഇസ്സ, മാതാവ് എം.പി താഹിറ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
നാളെ വിവാഹത്തിനായി ഇരുവീടുകളിലും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയും പന്തലുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കുടുംബാംഗത്തിന്റെ അകാലമരണത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു.
എന്‍. ഖമറുദീനാണ് ഫാത്തിമയുടെ പിതാവ്. സഹോദരങ്ങള്‍: ഫാസില, ഫൈറൂസ, ഫവാസ്, ഫസീഹ്. വിദ്യാര്‍ഥിയായ പൃഥ്വിദേവാണ് വീണയുടെ മകന്‍. സഹോദരങ്ങള്‍: ബിനു, ഷിജി.