play-sharp-fill
പണം ചോദിച്ചിട്ട് നൽകിയില്ല; മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ; പിടിയിലായത് കിടങ്ങൂർ സ്വദേശി

പണം ചോദിച്ചിട്ട് നൽകിയില്ല; മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ; പിടിയിലായത് കിടങ്ങൂർ സ്വദേശി

സ്വന്തം ലേഖിക

മണർകാട്: മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.


കിടങ്ങൂർ പ്ലാമ്മുട് ഭാഗത്ത് കോട്ടപ്പുറത്ത് വീട്ടിൽ സുരേഷ് സി.കെ (46) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ രണ്ടാം തീയതി തന്റെ ഭിന്നശേഷിക്കാരനായ മകൻ മേത്താപറമ്പ് ഭാഗത്ത് നടത്തുന്ന പെട്ടിക്കടയിൽ എത്തി മകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഭിന്നശേഷിക്കാരനായ ഈ മകനോപ്പമാണ് താമസിച്ചിരുന്നത്.

ഇതില്‍ ഇയാള്‍ക്ക് വിരോധം നിലനിന്നിരുന്നു. പെട്ടിക്കടയിൽ എത്തിയ ഇയാൾ മകനോട് പണം ചോദിക്കുകയും മകൻ പണം കൊടുക്കാൻ വിസമ്മതിക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു.

തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാൾ ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം, ചിന്നാർ എന്നിവിടങ്ങളിൽ ഉള്ളതായി മനസ്സിലാക്കുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾ കിടങ്ങൂർ സ്റ്റേഷനിലെ ആന്റിസോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ അഖിൽദേവ്, മനോജ് കുമാർ, സി.പി.ഓ മാരായ പത്മകുമാർ, വിജേഷ്, റെസിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.