
പെരിന്തൽമണ്ണ: പതിനാലുകാരിയായ മകളെ മൂന്നു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്‌ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒൻപതുമാസവും കൂടി അധികതടവ് അനുഭവിക്കണം.
2020 മുതൽ മൂന്നുവർഷത്തോളം പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ജീവപര്യന്തം തടവിന് മുൻപേ പ്രതി മറ്റ് തടവുശിക്ഷകൾ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാൽ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്. പ്രതി പിഴ അടച്ചാൽ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം.
കാളികാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശിധരൻപിള്ള, എസ്.ഐ. ടി.പി. മുസ്‌തഫ, എ.എസ്.ഐ. ചിത്രലേഖ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്‌ന പി. പരമേശ്വരത്ത് ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


