വീട്ടുകാരെ ധിക്കരിച്ച് ഒളിച്ചോടി വിവാഹം; പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല; യുവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി പെൺകുട്ടിയുടെ അച്ഛൻ; ദമ്പതികളുടെ മരണത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
സ്വന്തം ലേഖിക
ചെന്നൈ: വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പകയില്‍ നവ ദമ്പതികളെ വെട്ടി കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവ്.
തമിഴ്നാട് തൂത്തുക്കുടി കോവില്‍പട്ടിക്കടുത്താണ് സംഭവം. തൂത്തുക്കുടി സ്വദേശികളായ രേഷ്മയും മണികരാജുവുമാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതി മുത്തുക്കുട്ടിയെ വൈകിട്ട് പൊലീസ് പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്‍.സി. സ്ട്രീറ്റ് സ്വദേശിയായ രേഷ്മ കോവില്‍പ്പട്ടിയിലെ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഒരേ പ്രദേശവാസികളായ മണികരാജും രേഷ്മയും ഏതാനം ദിവസങ്ങള്‍ക്ക് മുൻപാണ് വിവാഹിതരായത്.
കൂലിപ്പണിക്കാരനായ വടിവേലിന്‍റെ മകന്‍ മണികരാജുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇദ്ദേഹത്തിന്റെ സമ്മതമില്ലാതെ വീടുവിട്ടിറങ്ങിയായിരുന്നു രേഷ്മയും മണികരാജും വിവാഹം കഴിച്ചത്. രണ്ട് ദിവസം മുൻപ് ഇരുവരും കോവില്‍പ്പട്ടിയില്‍ തിരികെയെത്തിയപ്പോള്‍ തന്നെ രേഷ്മയുടെ വീട്ടുകാരുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് ഇടപെട്ട് പ്രശ്നം രമ്യതയില്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും മുത്തുക്കുട്ടി വൈരാഗ്യം തീരാതെ വൈകിട്ട് വീട്ടിലെത്തി മകളെയും ഭര്‍ത്താവിനേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരും വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു അരിവാളുമായെത്തി മുത്തുക്കുട്ടി കടന്ന് ആക്രമിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ മുത്തുക്കുട്ടിയെ രാത്രി തൂത്തുക്കുടി എട്ടയപുരം പൊലീസ് അറസ്റ്റ് ചെയ്തു.