
സ്വന്തം ലേഖകൻ
അങ്ങാടിപ്പുറം: ഇതര മതത്തിൽപ്പെട്ടയാൾക്ക് വൃക്ക ദാനം ചെയ്യാൻ സ്വയം സന്നദ്ധനായി വൈദികൻ രംഗത്ത് എത്തുമ്പോൾ ജീവിതത്തിൽ പുതുവെളിച്ചം തെളിയുന്നത് രണ്ട് ജീവനുകൾക്കായിരിക്കും. കപ്പൂച്ചിൻ സഭയിലെ വൈദികനായ ജോജോ മണിമല(36)വൃക്ക ദാനത്തിനായി സന്നദ്ധനായി രംഗത്ത് എത്തിയിരിക്കുന്നത്.
ഹിന്ദു കുടുംബത്തിലെ യുവാവിനാണ് ഫാദർ തന്റെ വൃക്ക നൽകുന്നത്.’പെയേർഡ് കിഡ്‌നി എക്‌സ്‌ചേഞ്ച്’ എന്ന വൃക്കദാനത്തിലൂടെയാണ് വൈദികൻ തന്റെ വൃക്ക യുവാവിന് ദാനം ചെയ്യുന്നത്. തന്റെ ജീവന്റെ ഒരു ഭാഗം പകുത്ത് നൽകുന്നതോടെ സ്‌നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും നേർ സാക്ഷ്യമാവുകയാണ് എം.എസ്. ഡബ്‌ള്യൂ വിദ്യാർത്ഥികൂടിയായ ഫാദർ ജോജാ മണിമല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ചൊവ്വാഴ്ചയായിരിക്കും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ.ഇതിന് പകരമായി വൃക്ക സ്വീകരിക്കുന്ന യുവാവിന്റെ ഭാര്യ അവരുടെ വൃക്ക താമരശ്ശേരിയിലെ 24 വയസുള്ള യുവാവിന് നൽകും.
കണ്ണൂർ പാവനാത്മ പ്രൊവിൻസ് (കപ്പൂച്ചിൻ) അംഗമായ ഫാദർ ജോജോ ഇരിട്ടി ഡോൺ ബോസ്‌കോ കോളജിലെ വിദ്യാർത്ഥിയാണ്. ജീസസ് യൂത്തിന്റെ മുൻനിര പ്രവർത്തകനാണ് ഫാദർ. നിലമ്പൂർ പാലേമാട് സെന്റ് തോമസ് ഇടവകാംഗം മണിമല തോമസിന്റെയും മേഴ്‌സിയുടെയും മകനാണ്.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ജോയ്‌സി കൊല്ലറേട്ട്, സിസ്റ്റർ ടെസ്സിൻ, ജിജോ (സൗദി ) എന്നിവർ സഹോദരങ്ങളാണ്. ഏഴ് വർഷം മുൻപാണ് ജോജോ പൗരോഹിത്യം സ്വീകരിച്ച് വൈദികനായത്.