പോലീസ് ജീപ്പ് ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ അടിച്ച് തകർത്തു ; ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യലഹരിയില്‍ അച്ഛനും മകനും ; പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി

Spread the love

സുല്‍ത്താന്‍ബത്തേരി: വയനാട് നൂല്‍പ്പുഴ നമ്പിക്കൊല്ലിയില്‍ മദ്യലഹരിയില്‍ അച്ഛനും മകനും ചേര്‍ന്ന് നടത്തിയ പരാക്രമത്തില്‍ വ്യാപകനാശനഷ്ടം. അഞ്ച് വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുക മാത്രമല്ല തടയാനെത്തിയ പോലീസ് വാഹനവും ഇരുവരും ചേര്‍ന്ന് തകര്‍ത്തു. റോഡില്‍ ഒരു മണിക്കൂറോളം കത്തിവീശിയും കണ്ണില്‍കണ്ടതെല്ലാം അടിച്ചുതകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇരുവരെയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് കീഴടക്കിയത്.

ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ നമ്പിക്കൊല്ലിയിലായിരുന്നു സംഭവം. നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി (56), മകന്‍ ജോമോന്‍ (33) എന്നിവരാണ് അക്രമം നടത്തിയത്. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസിന് നേരെയാണ് ഇവര്‍ ആദ്യം അക്രമം അഴിച്ചുവിട്ടത്. ആളെയിറക്കാന്‍ നിര്‍ത്തിയ ബസിലേക്ക് ജോമോന്‍ ഓടിക്കയറുകയായിരുന്നു. പിന്നാലെ കത്തിവീശി യാത്രക്കാരെ ഭയപ്പെടുത്തി.

തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു. പിന്നീട് ബസിനുപിന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നേരെയായി അക്രമം. കാറുകള്‍ അടക്കം അഞ്ചോളം വാഹനങ്ങളാണ് അച്ഛനും മകനും ചേര്‍ന്ന് ആക്രമിച്ചത്. വിവരമറിഞ്ഞ് നൂല്‍പ്പുഴ പോലീസ് സ്ഥലത്തെത്തി. പിന്നാലെ പോലീസുകാര്‍ക്കും ജീപ്പിനും നേരെയായി ആക്രമണം. ചുറ്റികയും കൊടുവാളുമായാണ് ഇരുവരും ആക്രമണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം പോലീസുകാര്‍ക്ക് നേരെയും ഇവര്‍ ഒഴിഞ്ഞുമാറിയതോടെ വാഹനത്തിനുനേരെയുമായി ആക്രമണം. പോലീസ് ജീപ്പിന്റെ മുന്‍വശത്തേത് ഒഴികെ ബാക്കി എല്ലാ ചില്ലുകളും അച്ഛനും മകനും ചേര്‍ന്ന് അടിച്ചുതകര്‍ത്തു. ഒരുമണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും കീഴ്‌പ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു ഇരുവരുടെയും പരാക്രമമെന്ന് പോലീസ് പറഞ്ഞു.

പിന്നാലെ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. അക്രമത്തിനിടെ മകന്റെ കൈയില്‍ ഉണ്ടായിരുന്ന കത്തിയില്‍നിന്ന് അച്ഛന്റെ കൈക്ക് മുറിവേറ്റിരുന്നു. ഇതുകൂടാതെ ജോമോനെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ സീനിയര്‍ സിപിഒ ധനേഷിന്റെ കൈവിരലുകള്‍ക്കും പരിക്കേറ്റു. ഇരുവരുടെയും മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.