ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ചാടി; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കുടുബപ്രശ്നത്തെത്തുടർന്ന പുഴയിലേക്ക് ചാടിയ നവദമ്പതികളിൽ യുവതി രക്ഷപെട്ടിരുന്നു

Spread the love

സ്വന്തം ലേഖകൻ

ഫറോക്ക്: ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ചാടിയ ദമ്പതികളിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവതി രക്ഷപെട്ടിരുന്നു. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു കണ്ടെത്തിയത്.

ഇന്നലെ രാവിലെ പത്തരയോടെയാണു ജിതിനും ഭാര്യ വർഷയും പുഴയിൽ ചാടിയത്. ഇരുവരും പാലത്തിൽനിന്നു ചാടുന്നത് അതുവഴി വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. വാഹനം നിർത്തി അദ്ദേഹം ഇട്ടുകൊടുത്ത കയറിൽ പിടിച്ച വർഷ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലത്തിന്റെ തൂണിനു സമീപം കയറിൽ പിടിച്ചുകിടന്ന വർഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണു രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വർഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വർഷ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിനു കയറിൽ പിടിക്കാനായില്ല.

ചെറുവണ്ണൂർ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപത്താണു മൃതദേഹം കണ്ടെത്തിയത്. മീഞ്ചന്ത അഗ്നിരക്ഷാനിലയം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തുന്നതിനിടെയാണ് നദിയിൽ മൃതദേഹം കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.