
സ്വന്തം ലേഖകൻ
പത്തനംതിട്ട: ആലപ്പുഴ തകഴിയില്‍ കര്ഷകന് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്റെ ഹൃദയം ജീവനൊടുക്കിയ കര്‍ഷകന്റെ കുടുംബത്തിനൊപ്പമാണെന്നും അവരുടെ വേദനയില്‍ പങ്കുചേരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രസാദിന്റെ ബന്ധുക്കളെ അവരുടെ സൗകരാര്ഥമുള്ള ദിവസം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. മുന്‍വര്‍ഷവും സമാനമായ കര്‍ഷക ആത്മഹത്യ അവിടെ സംഭവിച്ചു. അന്ന് നിരവധി ഉറപ്പുകള്‍ കര്‍ഷകര്‍ക്ക് നല്കി. എന്നാല്‍ ഇപ്പോള്‍ സമാനസംഭവം ആവര്‍ത്തിച്ചിരിക്കുകയാണെന്നും കേരളത്തിലെ കര്‍ഷകര്‍ വലിയ ദുരിതത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ല് സംഭരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്നാണ് നടത്തുന്നത്. കേന്ദ്രം നല്‍കാനുള്ള പണം നല്‍കിയെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. പിന്നീട് എവിടെയാണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ തിടുക്കത്തില്‍ താനൊരു നിഗമനത്തില്‍ എത്തുന്നില്ല.
കൃത്യമായി പഠിച്ചശേഷം തന്നാല്‍ കഴിയുന്നരീതിയില്‍ കര്‍ഷകര്‍ക്കായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന കാര്യം ആലോചിക്കുമെന്നും കര്‍ഷകരുടെ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം തിരുവല്ലയില്‍ പറഞ്ഞു.
തകഴി സ്വദേശിയും കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദ് (55) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.



