
സ്വന്തം ലേഖകൻ
തിരുവാർപ്പ് : കൃഷി ചെയ്യാൻ അയൽവാസി സമ്മതിക്കാത്തതിനെതിരെ കോട്ടയം തിരുവാർപ്പിൽ ആത്മഹത്യാ ഭീഷണി നടത്തിയ കർഷകൻ ബിജുവിനെ പൊലീസുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് അനുനയിപ്പിച്ചു താഴെയിറക്കി . പിന്നാലെ ബിജ മാധ്യമങ്ങളോട് സംസാരിച്ചു.
എട്ടു വർഷമായി തന്റെ കൃഷി ഭൂമിയിലേക്കുള്ള വെള്ളം സ്വകാര്യവ്യക്തി തടഞ്ഞു വെച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇയാൾ പഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. എട്ടുവർഷം മുൻപ് കൃഷി ചെയ്യുന്നതിനായി ഇയാൾ വാങ്ങിയ ഭൂമിയിലേക്കുള്ള ജലം അന്നമശേരി രാജപ്പൻ എന്ന സ്വകാര്യ വ്യക്തി പോളയും ചെളിയും നിറച്ച് ചാല് വെച്ച് തടഞ്ഞിരിക്കുകയാണ് എന്നാണ് ബിജുവിന്റെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണവും സ്വാധീനവും ഉള്ളതിനാൽ ഇയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികൃതർ ഒരുക്കമല്ലെന്നും തന്റെ പ്രശ്നം പരിഹരിക്കാൻ സഹായത്തിന് മറ്റാരും ഇല്ലെന്നും മറ്റൊരു വഴിയും കാണാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് താൻ പോകുന്നതെന്ന് ഇയാൾ പറഞ്ഞു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലും തിരുവാർപ്പ് കൃഷി ഓഫീസിലും കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസിലും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല അധികൃതരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് തനിക്ക് ഉണ്ടായതെന്നും ഇയാൾ പറയുന്നു.
ബിജുവിന്റെ ഭാര്യ ബിന്ദുവും സഹോദരനും സ്ഥലത്തെത്തി ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബിജു അനുസരിക്കാൻ കൂട്ടാക്കിയില്ല. ഭാര്യയും രണ്ടു മക്കളും ആണ് ബിജുവിനുള്ളത്.
മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇയാളെ പോലീസും ഫയർഫോഴ്സും ചേർന്ന് താഴേക്ക് ഇറക്കിയത്.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ മുകളിൽ കയറിയാണ് കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി കൊണ്ടുള്ള സമരം നടത്തിയത്. സ്വന്തം കൃഷിഭൂമിയിൽ കൃഷി ചെയ്യാൻ പറ്റാത്ത വിധം കുരുക്കിൽ പെട്ടിരിക്കുകയാണ് നാൽപ്പത്തഞ്ചിൽ ബിജു എന്ന കർഷകൻ.