കാര്‍ഷിക പ്രതിസന്ധി കേരളാ കോണ്‍ഗ്രസ്സ് (എം) കളക്ട്രറ്റ് ധര്‍ണ്ണ നടത്തി  

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് മഹാവ്യാധിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കേരളത്തിലെ 14 ജില്ലാ കളക്‌ട്രേറ്റുകളില്‍ ധര്‍ണ്ണ സമരം നടത്തി.

ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ കാര്‍ഷിക വായ്പ പദ്ധതി പുനസ്ഥാപിക്കുക, റബര്‍ വിലസ്ഥിരതാ പദ്ധതിയിലെ കുടിശിഖ അടിയന്തിരമായി തീര്‍പ്പാക്കുക, കര്‍ഷകന്റെ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍

എഴുതിതള്ളുക, കര്‍ഷകര്‍ക്ക് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും തുടര്‍സമരം സംഘടിപ്പിക്കും.

കോട്ടയം കളക്ട്രറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉന്നതാധികാര സമിതി അംഗം ഡോ.എന്‍.ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോര്‍ജ് എകസ്.എം.എല്‍.എ, പ്രിന്‍സ് ലൂക്കോസ്, ജോസഫ് ചാമക്കാല എന്നിവര്‍ പങ്കെടുത്തു.

എറണാകുളത്ത് തോമസ് ചാഴികാടന്‍ എം.പിയും, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയും, തിരുവനന്തപുരത്ത് സഹായദാസ് നാടാരും, കൊല്ലത്ത് ബെന്നി കക്കാടും, പത്തനംതിട്ടയില്‍ ജോസഫ് എം.പുതുശ്ശേരിയും, ആലപ്പുഴയില്‍ വി.ടി ജോസഫും,

തൃശൂരില്‍ ബേബി മാത്യുവും, പാലക്കാട് കുശലകുമാറും, കണ്ണൂരില്‍ പി.ടി ജോസും, കോഴിക്കോട് ടി.എം ജോസഫും, മലപ്പുറത്ത് ജോണി പുല്ലന്താനിയും, വയനാട് കെ.ജെ ദേവസ്യയും, കാസര്‍ഗോഡ് കുര്യാക്കോസ് പ്ലാപ്പറമ്പനും ഉദ്ഘാടനം നടത്തിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.