
സ്വന്തം ലേഖിക
തിരുവനന്തപുരം: കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങുന്ന നോട്ട് നല്‍കി മീൻ വാങ്ങിയ യുവാവ് പോലീസ് പിടിയില്‍.
വിളവൂര്‍ക്കല്‍ പെരുകാവ് തൈവിള വീട്ടില്‍ വിപിൻ(ചന്തു) ആണ് പോലീസ് പിടിയിലായത്. വിപിൻ മീൻ വാങ്ങിയ ശേഷം നല്‍കിയ നോട്ടില്‍ സംശയം തോന്നിയ മീൻകാരൻ പൂവാര്‍ സ്വദേശിനി സെറാഫി ഇയാളെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം നരുവാമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അരിക്കട മുക്കില്‍ വെച്ച് ആയിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരം 6.30ഓടെ ആയിരുന്നു സംഭവം. വിപിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തമനം ത്രിവിക്രമ ക്ഷേത്രത്തിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ഇയാള്‍ അഞ്ഞൂറ് രൂപ നല്‍കി 300 രൂപക്ക് മീൻ വാങ്ങുകയായിരുന്നു. നോട്ടില്‍ സംശയം തോന്നിയ മത്സ്യ തൊഴിലാളി 300 രൂപ ചില്ലറ നല്‍കാൻ ആവശ്യപ്പെട്ടു. എന്നാൽ 300 രൂപ ഇല്ലെന്നും 200 രൂപയെ ഉള്ളൂ എന്നും പറഞ്ഞു. 200 രൂപയ്ക്ക് മതി മീനെന്ന് പറഞ്ഞ് 500 രൂപ തിരികെ വാങ്ങി 200 രൂപ നല്‍കി.
സംശയം തോന്നിയ മത്സ്യ തൊഴിലാളി മറ്റു ആളുകളോട് പറഞ്ഞ് ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഓണ്‍ലൈൻ നിന്നും കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങുന്ന നോട്ടാണ് ഇയാള് മത്സ്യം വങ്ങാനായി ഉപയോഗിച്ചതെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്നും പൊലീസ് പറഞ്ഞു.
കള്ളനോട്ട് ക്രയവിക്രയം ചെയ്യുന്നതിന് സമാനമാണ് ഇത്തരം നോട്ട് കൊണ്ടുള്ള ഇടപാട് എന്നതിനാലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നരുവമ്മൂട് സബ് ഇൻസ്പെക്ടര്‍ വിൻസെന്റിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.