യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചു; പിന്നീട് ഭീഷണിപ്പെടുത്തി  തട്ടിയത് രണ്ടര ലക്ഷം രൂപ; കോട്ടയം സ്വദേശി പിടിയില്‍

യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചു; പിന്നീട് ഭീഷണിപ്പെടുത്തി തട്ടിയത് രണ്ടര ലക്ഷം രൂപ; കോട്ടയം സ്വദേശി പിടിയില്‍

സ്വന്തം ലേഖിക

തൃശൂര്‍: യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി മെസഞ്ചര്‍ ചാറ്റ് വഴി അന്തിക്കാട് സ്വദേശിയായ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയ കേസില്‍ കോട്ടയം സ്വദേശി പിടിയിലായി.

കോട്ടയം പാമ്പാടി സ്വദേശി കുരിയന്നൂര്‍ കുന്നേല്‍ കണ്ണനെയാണ് (34) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജൂണിലാണ് പെണ്‍കുട്ടിയുടെ ചിത്രമുള്ള വ്യാജ ഐ.ഡി വഴി അന്തിക്കാട്ടെ യുവാവിനെ കണ്ണൻ പരിചയപ്പെടുന്നത്.
തുടര്‍ന്ന് മെസഞ്ചര്‍ ചാറ്റില്‍ സജീവമായി. ഇതിനിടെ തന്റെ കുഞ്ഞ് ആശുപത്രിയിലാണെന്നും 5000 രൂപ ഉടൻ അയക്കണമെന്നും ചാറ്റിലൂടെ ആവശ്യപ്പെട്ടു.

സൗഹൃദത്തിലുള്ളത് യുവതിയാണെന്ന വിശ്വാസത്തില്‍ അന്തിക്കാട് സ്വദേശി പലപ്പോഴായി പണം നല്‍കി. പിന്നീട് സൗഹൃദം ഭീഷണിയിലേക്ക് മാറി. ഇനി പണം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ മെസഞ്ചര്‍ ചാറ്റിലെ അശ്ലീല സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട് എടുത്ത് വീട്ടുകാര്‍ക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവാവ് വീണ്ടും വഴങ്ങി. ‘

ഇങ്ങനെ പലപ്പോഴായി രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. യുവതിയുടെ സഹോദരനെന്ന പേരില്‍ ഫോണില്‍ വിളിച്ചും വാട്സ്‌ആപ് വഴിയുമൊക്കെയാണ് കണ്ണൻ വിദേശത്ത് ജോലിയുള്ള യുവാവില്‍ നിന്ന് പണം തട്ടിയത്. ഒടുവില്‍ 75,000 നല്‍കിയാല്‍ പ്രശ്നം തീര്‍ക്കാമെന്ന് ഭീഷണി വന്നപ്പോള്‍ അന്തിക്കാട്ടെ യുവാവ് തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേക്ക് പരാതി നല്‍കുകയായിരുന്നു.

റൂറല്‍ എസ്.പിയുടെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു. സമാനമായ മറ്റു തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.