
ആലപ്പുഴ : ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെ വിചാരണ കൂടാതെ 2 വർഷം കരുതൽതടങ്കലിൽ വയ്ക്കണമെന്ന കേന്ദ്രനിയമം കർശനമായി നടപ്പാക്കാൻ എക്സൈസ് തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് എല്ലാ ജില്ലകളിലും കണക്കെടുപ്പു തുടങ്ങി. കരുതൽതടങ്കലിലാക്കാൻ നൂറോളം പേരുടെ പട്ടിക നിലവിൽ തയാറാക്കിയിട്ടുണ്ട്.
നർകോട്ടിക് നിയമത്തിൽ കർശന വ്യവസ്ഥകൾ ചേർത്ത ‘പിറ്റ്– എൻഡിപിഎസ് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക്– നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് നിലവിൽ വന്നിട്ടു വർഷങ്ങളായെങ്കിലും ഇതുവരെ കർശനമാക്കിയിരുന്നില്ല. എക്സൈസിന്റെ പട്ടികയിൽ ആകെ 10 പേരാണുണ്ടായിരുന്നത്. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ കരുതൽതടങ്കലിലായത് ഇതിൽ ഒരാൾ മാത്രം; കഴിഞ്ഞവർഷം കോട്ടയം ജില്ലയിൽ.
ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ടുള്ള അക്രമ, കൊലപാതക കേസുകളും കൂടുന്ന സാഹചര്യത്തിലാണു നിയമം കർശനമാക്കുന്നത്. ‘പിറ്റ്– എൻഡിപിഎസ്’ പ്രകാരം കുറ്റവാളികളെ രണ്ടു വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നിലേറെ തവണ ലഹരിമരുന്നു കേസുകളിൽ പ്രതിയാകുന്നവരെയും ഇവർക്കു ധനസഹായമോ പിന്തുണയോ നൽകുന്നവരെയുമാണു കരുതൽതടങ്കലിലാക്കുക. എക്സൈസ് ശുപാർശ ചെയ്യുന്ന കേസുകൾ നിയമ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചാകും കരുതൽതടങ്കൽ ആവശ്യമാണോയെന്നു തീരുമാനിക്കുക. തുടർന്ന് അഭ്യന്തര സെക്രട്ടറി ഇതിനായി ഉത്തരവിടും.