
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് 5 ദിവസത്തിനിടെ എക്സൈസ് പിടിച്ചത് 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന്; 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസ് നടത്തിയ ഓപറേഷൻ ക്ലീൻ സ്ലേറ്റിൽ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ കേസുകളിലായി 378 പേരെ പ്രതിചേർത്തു. പ്രതികളിൽ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തു.
അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകൾ സംസ്ഥാനത്ത് എക്സൈസ് നടത്തി. മറ്റ് വകുപ്പുകളുമായി ചേർന്ന് 39 സംയുക്ത പരിശോധനകളും നടത്തി. 21,389 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കടത്തിയ 16 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 602 സ്കൂൾ പരിസരം, 152 ബസ് സ്റ്റാൻഡ് പരിസരം, 59 ലേബർ ക്യാമ്പുകൾ, 54 റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി മയക്കുമരുന്ന് വിൽപ്പനക്കാരെ പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിൽ നിന്ന് 56.09 ഗ്രാം എം.ഡി.എം.എ, 23.11 ഗ്രാം മെത്താഫിറ്റാമിൻ, എൽ.എസ്.ഡി., നൈട്രോസെഫാം ടാബ്ലറ്റ്, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികൾ, 96 ഗ്രാം കഞ്ചാവ് ബാംഗ്, 10.2 ഗ്രാം ഹെറോയിൻ, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയിൽ, കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. പരിശോധനയുടെ ഭാഗമായി 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കൂടി കണ്ടെത്താനായി. ഈ കേസുകളിലായി 10,430 ലിറ്റർ സ്പിരിറ്റും 101.8 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചിട്ടുണ്ട്.
മാർച്ച് 5 മുതൽ 12 വരെയാണ് നിലവിൽ ക്യാമ്പയിൻ നിശ്ചയിച്ചിരിക്കുന്നത്. മയക്കുമരുന്നിനെതിരെ കൂടുതൽ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പരിശോധന തുടരും. ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു. മയക്കു മരുന്നിനെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.