
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ നെടുമങ്ങാട് കോടതി നല്കിയ ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ആന്റണി രാജു നല്കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. 12ന് വിധി പ്രഖ്യാപിക്കും.
1990 ഏപ്രിൽ 4ന് അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോൾ പിടിക്കപ്പെട്ട ഓസ്ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ വിചാരണ സമയത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് ഒന്നാം മജിസ്ട്രേട്ട് കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ചത്. ഈ കേസിൽ തെളിവു നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്.
ശിക്ഷ നിയമപരായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ശിക്ഷ നിയമപരമായി നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്കിയ ശിക്ഷാവിധി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ജനുവരി 3 ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് മുന്‍ മന്ത്രിക്ക് 3 വര്‍ഷം വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും അയോഗ്യനാക്കപ്പെട്ട എംഎല്‍എ സ്ഥാനം തിരികെ ലഭിക്കില്ല. ഒപ്പം പ്രതി കുറ്റക്കാരനെന്ന വിധിയും നിലനില്ക്കും.



