
കോട്ടയം: ഏറ്റുമാനൂരും ഇടുക്കിയും വിട്ടു നല്‍കാൻ സമ്മതം അറിയിച്ച് ജോസഫ് വിഭാഗം. പകരം പൂഞ്ഞാർ സീറ്റ് ചോദിച്ച് ജോസഫ്.
പൂഞ്ഞാർ സീറ്റ് വിട്ടു നല്‍കാനാവില്ലെന്നു കോണ്‍ഗ്രസും നിലപാട് എടുത്തതോടെയാണ് സീറ്റ് വിഭജന പ്രഖ്യാപനം വൈകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി. ജെ ജോസഫും തമ്മില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ച ആലുവ പാലസില്‍ വെച്ച് നടന്നിരുന്നു. മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും പങ്കെടുത്തു.
കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
എന്നാല്‍, ചർച്ചകള്‍ അവസാനി ച്ചിട്ടില്ലെന്നും രണ്ടു ദിവസമെങ്കിലും എടുക്കുമെന്ന് പി.ജെ ജോസഫും വ്യക്തമാക്കി. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫും പറഞ്ഞു.
ചുമ്മാതെ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന നിലപാടില്‍ ജോസഫ് ഗ്രൂപ്പ് ഉറച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നു.
കടുംപിടുത്തം തുടർന്നാല്‍ പൂഞ്ഞാർ സീറ്റ് വിട്ടു നല്‍കാൻ കോണ്‍ഗ്രസ് നിർബന്ധിതരാകുമെന്ന വിശ്വാസമാണ് ജോസഫ് ഗ്രൂപ്പിനുള്ളത്.
എന്നാല്‍, കോട്ടയം ലോക്സഭാ സീറ്റ് വിട്ടു നല്‍കിയത് ഉള്‍പ്പടെ കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് തങ്ങളുടെ അവകാശമാണ് പരമ്പരാഗതമായി കേരളാ കോണ്‍ഗ്രസ് മത്സരിച്ചു വന്നതാണ് കോട്ടയം സീറ്റ് എന്നാണ് ഇപ്പോള്‍ ജോസഫും കൂട്ടരും പറയുന്നത്. ഇതില്‍ കോണ്‍ഗ്രസിനു കടുത്ത അസംതൃപ്തിയുണ്ട്.
അതേസമയം കുട്ടനാട്, ചങ്ങനാശേരി മണ്ഡലങ്ങള്‍ ഏറ്റെടുക്കാത്തതിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
രണ്ടു സീറ്റിലും കേരളാ കോണ്‍ഗ്രസിനു വിജയ സാധ്യത ഇല്ലെന്നു ബ്ലോക്ക് കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സീറ്റ് ഏറ്റെടുത്തില്ലെങ്കില്‍ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് പ്രാദേശിക നേതാക്കളുടെ തീരുമാനം



