
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പരാതിയുമായി ക്ഷേത്രം ഉപദേശകസമിതി.
വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ബുധനാഴ്ച ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനുള്ള നീക്കത്തിനെതിരെ, ക്ഷേത്രത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഉപദേശകസമിതി മന്ത്രി, ജില്ലാ കളക്ടര്‍, പോലീസ് മേധാവി, ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. ഒപ്പം സമരക്കാരുടെ ഉദ്ദേശം എന്തെന്ന് വെളിവാക്കുന്ന നോട്ടീസ് ഉപദേശകസമിതി അച്ചടിച്ച് ഭക്തര്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു.
ഏറ്റുമാനൂർ ക്ഷേത്രത്തെ സംബന്ധിച്ച് കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഹിന്ദുസംഘടനകളുടെ പേരില്‍ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് ഇതുവരെ ക്ഷേത്രാരാധനയുടെ മറവില്‍ വന്‍തട്ടിപ്പുകള്‍ നടത്തിയിരുന്ന വ്യക്തികളാണെന്ന് ഉപദേശകസമിതി ഇറക്കിയ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര മൈതാനിയിൽ നൂറ്റാണ്ടുകളായി മണ്ഡലമകര വിളക്ക് സമയങ്ങളിൽ താൽക്കാലിക ചിറപ്പ്മണ്ഡപവും അയ്യപ്പൻമാർക്കുള്ള വിശ്രമസങ്കേതവും നിർമിച്ചുവന്നിരുന്നതാണ്. ദേവസ്വം ബോർഡിന് കാലങ്ങളായി ഈ വകയിൽ വലിയ സാമ്പത്തിക ബാധ്യത ആണ് വന്നുകൊണ്ടിരുന്നത്. ഇതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയിലാണ് ഉപദേശക സമിതിയുടെ അപേക്ഷ പ്രകാരം ഒരു പില്‍ഗ്രിം ഷെല്‍ട്ടര്‍ ഇതേ സ്ഥലത്ത് സ്ഥിരമായി നിർമിക്കാൻ തീരുമാനിച്ചത്.
ഈ നിർമാണസ്ഥലത്തിന് സമീപം 2015 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഫെൻസിംഗ് ഇട്ടുവേർതിരിച്ചിരുന്നു. ഫെൻസിംഗിനുള്ളിൽ ഉത്സവസമയങ്ങളിൽ കടകൾ ലേലം ചെയ്‌തു നൽകാൻ പാടില്ല എന്നാണ് ഉത്തരവ്. ഈ ഉത്തരവ് നിലനിൽക്കെയാണ് വിശ്വഹിന്ദുപരിഷത്ത് ഇതേ സ്ഥലത്ത് ദാഹജലവിതരണത്തിനായി താൽക്കാലിക സ്റ്റാൾ ഇട്ടിരുന്നത്. ഇതിന്‍റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി ഭക്തജനങ്ങൾ പരാതി ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 2 വർഷം മുമ്പ് ഈ സ്റ്റാളിന് അനുമതി നിക്ഷേധിച്ചിരുന്നു. ഉത്സവസമയങ്ങളിൽ ആനകൾക്കും ഭക്തര്‍ക്കും നിൽക്കാൻ സ്ഥലപരിമിതി ഉണ്ടെന്നു പറയുന്നവർ തന്നെയാണ് രണ്ടു വർഷം മുന്നേവരെ ഇതേ സ്ഥലത്ത് തത്‌കാലികഷെഡ് കെട്ടി ദാഹജലവിതരണത്തിന്‍റെ പേരിൽ പണപ്പിരിവ് നടത്തിക്കൊണ്ടിരുന്നത് എന്ന് ഉപദേശകസമിതി ഇറക്കിയ നോട്ടീസില്‍ പറയുന്നു.



