
എരുമേലി: ഇനി ഒരു വർഷത്തെ കാത്തിരിപ്പാണ് അടുത്ത മണ്ഡല മകരവിളക്കിനായി. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി കണ്ട് അയ്യപ്പഭക്തർ സുരക്ഷിതരായി മടങ്ങി. മകരജ്യോതി ദർശനത്തിനായി തീർഥാടകർ തമ്പടിച്ച സ്ഥലങ്ങളിലും മടക്കയാത്രയിലും വൻ സുരക്ഷാക്രമീകരണങ്ങളാണ് സജ്ജമാക്കിയത്.
മടക്കയാത്ര അപകടരഹിതമാക്കാൻ ഇന്നലെ വൈകുന്നേരം മുതൽ റോഡിൽ വിവിധ ഡ്യൂട്ടി പോയിന്റുകളിൽ പോലീസുകാർ സേവനനിരതരായിരുന്നു. വിവരങ്ങൾ ഏകോപിപ്പിക്കാൻ എരുമേലിയിൽ പോലീസിന്റെ ഹൈടെക് കൺട്രോൾ റൂമും കാമറാ നിരീക്ഷണവും സഹായിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ പട്രോളിംഗ് സ്ക്വാഡുകൾ പ്രധാന ടൗണുകളിൽ ക്യാമ്പ് ചെയ്തിരുന്നു.
കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസുകളിൽ തിരക്കേറെ അനുഭവപ്പെട്ടു. കൊക്കയും കൊടുംവളവും അപകടസാധ്യതകൾ നിറഞ്ഞതുമായ കണമലയിലും കോരുത്തോട്, വനപാതകളിലും പ്രത്യേകമായി ഡ്യൂട്ടി പോയിന്റുകൾ ക്രമീകരിച്ചിരുന്നു. മകരജ്യോതി കാണാനായി വനത്തിലെ ഉയർന്ന ഭാഗങ്ങളിൽ ക്രമീകരണങ്ങൾ വകുപ്പുകൾ സംയുക്തമായാണ് ഏർപ്പെടുത്തിയത്. താത്കാലിക വൈദ്യുതീകരണം കെഎസ്ഇബി സജ്ജമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനപാലകരും സേവനനിരതരായി. അസ്കാ ലൈറ്റുകൾ പോലീസ് സ്ഥാപിച്ചിരുന്നു. കണമലയിൽ ആംബുലൻസുകൾ ക്രമീകരിച്ചതിനു പുറമേ മൊബൈൽ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു. ഫയർഫോഴ്സിന്റെ താത്കാലിക ഓഫീസിൽ അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പിലാണ് ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നത്.
നിലയ്ക്കൽ മുതൽ കണമല വരെ പത്തനംതിട്ട ജില്ലാ പോലീസിന്റെയും കണമലയിൽനിന്ന് എരുമേലിയിലൂടെയുള്ള ശബരിമല പാതയിൽ കോട്ടയം ജില്ലാ പോലീസിന്റെയും മേൽനോട്ടത്തിൽ വിപുലമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. വളവിലും ജംഗ്ഷനിലും മുക്കിലും മൂലയിലും ചുവപ്പും പച്ചയും സിഗ്നൽ വെളിച്ചവുമായി റോഡിൽ പോലീസ് വഴികാട്ടി.
ഇന്നലെ രാത്രി 7.30ഓടെ പാതകളിൽ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. തുടർന്നങ്ങോട്ട് വാഹനപ്രളയമായിരുന്നു. വഴി തിരിച്ചുവിടാനുള്ള റൂട്ടുകൾ നേരത്തേതന്നെ നിശ്ചയിച്ച് പോലീസ് ഡ്യൂട്ടി ആരംഭിച്ചതിനാൽ വാഹനത്തിരക്ക് നിയന്ത്രിക്കാനായി. നാട്ടുകാരുടെ വാഹനങ്ങളെ ശബരിമല പാതയിൽ വഴി തിരിച്ചുവിട്ട് തിരക്ക് നിയന്ത്രിച്ചു.
തിരക്കേറിയ മുക്കൂട്ടുതറ ടൗണിൽ കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എരുമേലി പേട്ടക്കവല, രാജാപ്പടി, ടിബി റോഡ് ജംഗ്ഷൻ, പ്രപ്പോസ്, കണ്ണിമല, കൊരട്ടി എന്നിവിടങ്ങളിൽ തീർഥാടക വാഹനത്തിരക്ക് നിയന്ത്രിച്ചു. എരുമേലി സർക്കാർ ആശുപത്രിയിൽ ഏഴ് ഡോക്ടർമാർ ഉൾപ്പെടെയുളള സംഘം പ്രത്യേകമായി ഡ്യൂട്ടിയിലുണ്ടായിരുന്നു.



