
എറണാകുളം : എറണാകുളം കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ യുഡിഎഫ് കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം. പതിനാറാം വാര്‍ഡ് കൗണ്‍സിലര്‍ ജോമി മാത്യൂവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ജോമി ചികിത്സയ്ക്ക് ശേഷം സത്യപ്രതിജ്ഞക്കെത്തി.
തെരഞ്ഞടുപ്പിനോടനുബന്ധിച്ച പ്രചാരണവേളയില്‍ നടന്ന ചില തര്‍ക്കങ്ങളും വ്യക്തിവൈരാഗ്യങ്ങളുമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍നിരയിലിരുന്ന ജോമിയെ തൊട്ടുപിന്നിലിരുന്നയാള്‍ കല്ല് കൊണ്ട് തലയ്ക്ക് പിന്നില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമിച്ചയാളും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നാണ് പ്രാഥമിക നിഗമനം.
‘ഞാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയാറെടുക്കുമ്പോൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ജോസഫ് കുര്യനും മകന്‍ അനീഷും എന്നെ ജയിപ്പിക്കരുതെന്ന് പറഞ്ഞു നടക്കുകയായിരുന്നു. എന്നോട് വിദ്വേഷമുണ്ടായിരുന്നു. പരാതി കൊടുത്തിട്ടുണ്ട്’, ജോമി പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം ജോമി തന്നെ തല്ലിയെന്നായിരുന്നു ജോസഫ് കുര്യന്റെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


