
തേർഡ് ഐ ബ്യൂറോ
കോട്ടയം: എരണ്ടക്കെട്ടിൽ വലയുന്ന തിരുനക്കര ശിവന് ആശ്വാസവുമായി ആനപ്രേമികളുടെ ഇടപെടൽ. എറണ്ടക്കെട്ടിനെ തുടർന്നു ഭക്ഷണം എടുക്കാനാവാതെ, വയറ്റിൽ നിന്നും പോകാതെ അസ്വസ്ഥത അനുഭവപ്പെട്ട കൊമ്പന് ചികിത്സ നൽകാൻ ഡോക്ടർമാരുടെ പാനൽ തയ്യാറാക്കി ആനപ്രേമികൾ. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഭക്തരുടെയും ആനപ്രേമികളുടെയും സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
തിരുനക്കര മഹാദേവന്റെ കൊമ്പനായ തിരുനക്കര ശിവനെ ചികിത്സിയ്ക്കുന്നതിനായി വെറ്റിനറി സർജൻ ശശീന്ദ്രദേവിന്റെയും ഡോ.പറവൂർ ഗിരീഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കൊമ്പനെ ചികിത്സിയ്ക്കുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ പാനൽ ആനയെ ചികിത്സിയ്ക്കാൻ ആനപ്രേമികളുടെ സംഘം നിർദേശിക്കുകയായിരുന്നു. ഈ ആന പ്രേമികളുടെ നിർദേശം അനുസരിച്ചാണ് ഇപ്പോൾ ആനയെ ചികിത്സിയ്ക്കുന്നതിനായി ഡോക്ടർമാരുടെ പാനൽ തയ്യാറാക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം അയ്യപ്പ സേവാ സംഘം ഹാളിൽ വച്ച് നടന്ന തിരുനക്കര ഭക്ത ജനങ്ങളുടേയും ആനപ്രേമികളുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആനയ്ക്ക് ഭാവിയിൽ എരണ്ടകെട്ട് ഒഴിവാക്കാനായി തീറ്റ പുല്ല് മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ തീരുമാനിച്ചു. ആനയുടെ അസുഖം മാറുന്നത് വരെ ഡോക്ടർമാരുടെ മുഴുവൻ സമയ നിരീക്ഷണത്തിൽ ആനയെ ചികിത്സിക്കാൻ തീരുമാനം യോഗത്തിൽ എടുത്തു.
ഡോക്ടർ ശശീന്ദ്രദേവ് ആനയുടെ ചികിത്സയുടെ വിശദാംശങ്ങൾ യോഗത്തെ അറിയിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബി. ഗോപകുമാർ , ടി.സി. രാമാനുജം , ജയകുമാർ തിരുനക്കര , ഡോക്ടർ വിനോദ് വിശ്വനാഥൻ , ജയൻ തടത്തുംകുഴി , സുരേഷ് അംബിക ഭവൻ , ശങ്കർ സ്വാമി , അജയ് ശങ്കർ , ടി.സി. വിജയ ചന്ദ്രൻ , അനീഷ് ചിറയിൽ എന്നിവർ പ്രസംഗിച്ചു.