ഈരാറ്റുപേട്ട: നഗരത്തില്‍ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കാരം വീണ്ടും ഗതാഗതക്കുരുക്കിനു കാരണമായി.
വളരെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ നടപ്പിലാക്കിയ സമ്പൂർണ ട്രാഫിക് പരിഷ്‌കാരത്തിനു പോലീസിന്‍റെ സേവനം വേണ്ടവിധം കിട്ടുന്നില്ലന്ന പരാതിയും ശക്തമാണ്.
പരിഷ്‌കാരത്തിന്‍റെ തുടക്കത്തില്‍ ട്രാഫിക് നിയന്ത്രിക്കാനും നിയമലംഘകരെ കൈകാര്യം ചെയ്യാനും സജീവമായി ഉണ്ടായിരുന്ന പോലീസും ഹോം ഗാർഡും പിന്നീട് രംഗത്തില്ലാതായി.
ഗതാഗതക്കുരുക്കില്‍ വീർപ്പുമുട്ടിയിരുന്ന അഹമ്മദ് കുരിക്കല്‍ നഗറില്‍ നടപ്പാക്കിയ മാറ്റം ടൗണിലെ പകുതി കുരുക്ക് അഴിച്ചിരുന്നു.
ഇതു നിയന്ത്രിച്ചിരുന്നതു പോലീസായിരുന്നു. അനധികൃതമായി കറങ്ങിക്കൊണ്ടിരുന്ന ഓട്ടോയെ നിയന്ത്രിച്ചതും അധികസമയം ബസുകളെ സ്റ്റോപ്പില്‍ കിടക്കാൻ അനുവദിക്കാതിരുന്നതുമാണ് ഗതാഗതക്കുരുക്കില്‍നിന്നു ടൗണിലെ രക്ഷപ്പെടുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീടതു കൃത്യമായി പോലീസ് ശ്രദ്ധിക്കാത്തതിനാല്‍ വീണ്ടും ടൗണ്‍ പലപ്പോഴും ഗതാഗതക്കുരുക്കിലാകുന്ന സ്ഥിതിയാണ്.
വണ്‍വേ തെറ്റിക്കുന്നവരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിക്കുകയും ചെയ്തതാണ്. എന്നാല്‍ ക്യാമറ നിരീക്ഷിക്കാനോ നിയമം തെറ്റിക്കുന്നവർക്കു പിഴ നല്‍കാനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഈരാറ്റുപേട്ടയില്‍ ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിക്കണമെന്നതു വർഷങ്ങള്‍ പഴക്കമുള്ള ആവശ്യമാണ്. ഈ ആവശ്യത്തോടും അധികൃതർ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ട്രാഫിക് പോലീസ് യൂണിറ്റ് അനുവദിച്ചാല്‍ ടൗണിലെ ഗതാഗതപ്രശ്‌നങ്ങള്‍ പൂർണമായി പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.