പനിച്ച് വിറച്ച് മലയോര മേഖലകൾ; ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രിയിൽ ഉച്ചക്കഴിഞ്ഞാൽ ഡോക്ടർമാരെ കാണാനില്ല; ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി

Spread the love

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാലു ഡോക്ടര്‍മാരുടെ സേവനം ഉച്ചകഴിഞ്ഞ് ആറു വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വെറുതെയായി.

2022 ഒക്ടോബര്‍ നാലിനാണ് നിയമസഭയില്‍ മന്ത്രി വീണാ ജോര്‍ജ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി താലൂക്കാശുപത്രി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള സെബാസ്റ്റ്യൻ കുളത്തിങ്കല്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പ്രഖ്യാപനം വെറും പാഴ്‌വാക്ക് ആയെന്നാണ് നാട്ടുകാരുടെ പരാതി.
മഴ ശക്തമായതോടെ നഗരസഭയില്‍ പനി വ്യാപകമായിട്ടുണ്ട്. വൈറല്‍പനിയും ഡെങ്കിപ്പനിയും മറ്റ് അനുബന്ധ രോഗങ്ങളും പെരുകിയതോടെ രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

എന്നാല്‍, ഒരാഴ്ചയായി ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചകഴിഞ്ഞുള്ള ഒപി ഇല്ലാതായതോടെ ജനം ദുരിതത്തിലായി. ജനത്തിന് ഏറ്റവും അത്യാവശ്യമായി സേവനം വേണ്ട പനി സീസണിലാണ് ഒപിക്ക് താഴു വീണത്.

2021 ജനുവരി 18നാണ് കേരള ഹൈക്കോടതി ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നു സര്‍ക്കാരിന് ഉത്തരവ് നല്‍കിയത്. എന്നാല്‍, ഈ ഉത്തരവ് സര്‍ക്കാര്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.

ഇതിനിടെയാണ് ഉച്ചകഴിഞ്ഞുള്ള ഒപികൂടി നിര്‍ത്തിയത്.
നാലു ഡോക്ടര്‍മാര്‍ വേണ്ടിയിടത്തു രാവിലെയും രണ്ട് ഡോക്ടര്‍മാര്‍ മാത്രമേ ഡ്യൂട്ടിയില്‍ ഉണ്ടാകുന്നു യുള്ളുയെന്നും നാട്ടുകാര്‍ പറയുന്നു. ഈരാറ്റുപേട്ട ആശുപത്രിയെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.