
എപ്സ്റ്റീൻ ഫയലിനൊപ്പം തരംഗമായ മറ്റൊരു സാങ്കേതിക ടൂള്‍ ആണ് ജെ മെയില്‍. ജിമെയില്‍, യാഹു, സോഹോ പോലെ മെയിലുകള്‍ അയയ്ക്കാൻ ഉള്ള ടൂളുകള്‍ പരിചിതമാണെങ്കിലും ജെ മെയില്‍ പലർക്കും അപരിചിതം ആയിരിക്കും.
എന്താണ് ജെ മെയില്‍? എപ്സ്റ്റീൻ ഫയലുകള്‍ പുറത്തുവന്നതിന് പിന്നാലെ തരംഗമാകുന്ന ജി മെയിലിന് സമാനമായ ടൂളിനെക്കുറിച്ച് കൂടുതല്‍ അറിയാം. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പരസ്യപ്പെടുത്തിയ ഇമെയില്‍ ശേഖരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാൻ സഹായിക്കുന്ന പുതിയ വെബ് ടൂള്‍ ആണ് ജെ മെയില്‍.
നേരത്തെ ചിതറിക്കിടന്നിരുന്ന പിഡിഎഫ് ഫയലുകള്‍, സ്കാൻ ചെയ്ത രേഖകള്‍ എന്നിവയ്ക്ക് പകരം പതിനായിരക്കണക്കിന് ഇമെയിലുകളെ ജിമെയിലിന് സമാനമായ രീതിയില്‍ ഈ പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുകയാണ് ജെ മെയിലില്‍ ചെയ്തിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രമുഖ ഇൻറർനെറ്റ് ആർട്ടിസ്റ്റ് റൈലി വാല്‍സും കിനോ എന്ന എഐ വീഡിയോ എഡിറ്റിംഗ് സ്ഥാപനത്തിന്റെ സിഇഒയും സോഫ്റ്റ്വെയർ എൻജിനീയറുമായ ലൂക്ക് ഇഗലും ചേർന്നാണ് ജെ മെയില്‍ വികസിപ്പിച്ചത്.
ഈ പ്ലാറ്റ്ഫോം പുതിയ വിവരങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും, മറിച്ച് നിയമപരമായ മാർഗങ്ങളിലൂടെ നേരത്തെ ലഭ്യമായ ഇമെയിലുകളെ ഒരു ഇൻബോക്സ് രൂപത്തില്‍ പുനക്രമീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതിന്റെ സൃഷ്ടാക്കള്‍ വ്യക്തമാക്കുന്നത്.എപ്സ്റ്റീൻ ഫയലുകള്‍ പുറത്ത് വന്ന സമയത്ത് പല ഫയലുകളും വ്യക്തമല്ലാത്ത രീതിയില്‍ സ്കാൻ ചെയ്തവയായതിനാല്‍ അവ വായിക്കാനും പരിശോധിക്കാനും പ്രയാസമായിരുന്നു. ഈ വെല്ലുവിളി പരിഹരിക്കാനാണ് ജെമെയില്‍ രൂപീകരിച്ചതെന്നും ലൂക്ക് ഇഗല്‍ പറയുന്നത്.സാധാരണ ഇമെയില്‍ സേവനങ്ങളിലേതുപോലെ ഇൻബോക്സ് , സെന്റ് ഫോള്‍ഡറുകള്‍, കീവേഡ് സെർച്ച് എന്നിവ ജെ മെയിലിലുണ്ട്. ഒപ്റ്റിക്കല്‍ ക്യാരക്ടർ റെക്കഗ്നിഷൻ, എഐ സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് വ്യക്തമല്ലാത്ത സ്കാനുകളെ വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് രൂപത്തിലേക്ക് ജെമെയില്‍ മാറ്റുന്നു. അതിനാല്‍ പുറത്ത് വന്ന രേഖകള്‍ വിശദമായി വായിക്കാൻ ജെ മെയില്‍ ഉപയോഗിക്കുന്നവർക്ക് സാധിക്കും.
ഫയലുകളില്‍ ഉള്‍പ്പെട്ടവരെ സുഗമമായി കണ്ടെത്താൻ ഇമെയിലുകളില്‍ പേരുകളോ കീവേഡുകളോ തിരയാം. ഇമെയില്‍ സംഭാഷണങ്ങള്‍ വർഷങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.
പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട സന്ദേശങ്ങള്‍ കണ്ടെത്താം. പ്രധാനപ്പെട്ട ഇമെയിലുകള്‍ ‘സ്റ്റാർ’മാർക്ക് ചെയ്ത് വയ്ക്കാം. പുതിയ ഡാറ്റകളൊന്നും പ്രസിദ്ധീകരിക്കുന്നില്ലെന്നും, പൊതുരേഖകളെ ഉപയോക്തൃ സൗഹൃദമായ രീതിയില്‍ അടുക്കി വെക്കുക മാത്രമാണ് ജെമെയില്‍ ചെയ്യുന്നതെന്നും നിർമ്മാതാക്കള്‍ ആവർത്തിച്ച് പറയുന്നത്.
വലിയ രീതിയില്‍ എപ്സ്റ്റീൻ ഫയലുകളിലെ വിവരം സാധാരണക്കാരിലേക്ക് എത്തിക്കാൻ വലിയ പങ്കാണ് ജെ മെയില്‍ വഹിക്കുന്നത്. എപ്സ്റ്റീനുമായുള്ള ബന്ധം ആരെയും കുറ്റവാളിയാക്കുന്നില്ലെന്ന് എടുത്തുപറയുമ്പോഴും സമ്പത്തും പ്രശസ്തിയും അധികാരവും സ്വാധീനവും കൂടി ഒരു കൂട്ടം പെണ്‍കുട്ടികളെ എങ്ങനെ ഇരകളാക്കി ഉപയോഗിച്ചുവെന്നത് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.
പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും വിചാരണയുണ്ടാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇരകള്‍ക്ക് എങ്ങനെ നീതി കിട്ടുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പോള്‍ പുറത്തുവിട്ട ഫയലുകളില്‍ പലതിലും ഇരകളാരെന്ന് വ്യക്തമാവുന്നത് ഇരകളെ സാരമായി ബാധിച്ചിട്ടുമുണ്ട്.
സാങ്കേതിക തകരാർ എന്ന് യുഎസ് നീതിന്യായ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും നൂറോളം പേരുടെ ജീവിതം തന്നെ താറുമാറായി എന്നാണ് റിപ്പോർട്ട്.



