
സ്വന്തം ലേഖകൻ
ചെന്നൈ: എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കാണാന്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമൊത്ത് എത്തിയ സാമൂഹ്യപ്രവര്‍ത്തകയ്‌ക്കെതിരെ തമിഴ്‌നാട് പോലീസ് കേസെടുത്തു. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രം കാണാന്‍ കുട്ടികളുമായെത്തിയ വളര്‍മതി എന്ന സാമൂഹ്യ പ്രവര്‍ത്തകയ്‌ക്കെതിരെയാണ് കേസ്. ചെന്നൈയിലെ ഐനോക്‌സ് തിയേറ്ററിലാണ് സംഭവം നടന്നത്.
വയലന്‍സ് രംഗങ്ങളാണ് വിടുതലൈക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ കാരണമായത്. തന്റെ കുട്ടികള്‍ എന്തുകാണണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് വളര്‍മതി പോലീസിനോട് പറഞ്ഞു. സഹജീവികളുടെ വേദനയേക്കുറിച്ചാണ് ചിത്രം പറയുന്നത്. അതുകാണുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. മോശമായ നൃത്തമുള്ള എത്ര ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. അത് കുട്ടികള്‍ കാണുന്നില്ലേയെന്നും അവര്‍ ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വളര്‍മതിയും കുട്ടികളും ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറുന്ന അവസരത്തില്‍ ഇവരെ തിയേറ്റര്‍ ജീവനക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് 20 മിനിറ്റോളം തിയേറ്റര്‍ മാനേജറുമായി സംസാരിച്ചിരുന്നെന്ന് അവര്‍ പറഞ്ഞു. പിന്നെ തിയേറ്ററിനകത്ത് കയറിയപ്പോള്‍ കുട്ടികളുമായി വന്ന വേറെയും ആളുകളെ കണ്ടു. സീറ്റിലിരുന്നപ്പോള്‍ മാനേജര്‍ വന്ന് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പത്ത് മിനിറ്റ് വൈകിയാണ് പടം തുടങ്ങിയത്. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കേ പെട്ടന്ന് പടം നിര്‍ത്തുകയും പോലീസ് വരികയും ചെയ്തുവെന്നും വളര്‍മതി പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സൂരി, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ‘വിടുതലൈ’ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്