
സ്വന്തംലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഈ അധ്യായന വർഷം അടച്ചുപൂട്ടുന്നത് രണ്ടായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ. വരുന്ന അധ്യയനവർഷംമുതൽ അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.ഇതിനെ തുടർന്നാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. കേസ് മെയ് 23-ന് കോടതിയുടെ പരിഗണനയ്ക്ക് വരും.ഈസ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ എട്ടാംക്ലാസുവരെ ടി.സി. ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സുതെളിയിക്കുന്ന രേഖയുടെയും പ്രവേശനപരീക്ഷയുടെയും അടിസ്ഥാനത്തിൽ ഈവർഷം പ്രവേശനവും നൽകാം.സംസ്ഥാനത്തൊട്ടാകെ 870 സ്‌കൂളുകൾ സി.ബി.എസ്.ഇ. അടക്കമുള്ള ബോർഡുകളിൽ അഫിലിയേഷന് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇവയ്ക്കൊന്നും സർക്കാർ ഇതുവരെ എതിർപ്പില്ലാരേഖ നൽകിയിട്ടില്ല. ഹൈക്കോടതി ഉത്തരവുപ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അംഗീകാരത്തിന് സർക്കാരിൽ അപേക്ഷ നൽകാം. ഇതിന് മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ നൽകാനായിരുന്നു കോടതിനിർദ്ദേശം.അംഗീകാരത്തിന് ലഭിച്ച അപേക്ഷകളിൽ പരിശോധന നടക്കുകയാണ്. നിയമവശങ്ങൾ പരിഗണിച്ചായിരിക്കും നടപടികളെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.അംഗീകാരമില്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തെ ഒറ്റ ഇംഗ്ലീഷ് മീഡിയം സ്‌കുളും പൂട്ടില്ലെന്നും എതിർപ്പില്ലാരേഖയ്ക്കായുള്ള അപേക്ഷ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷൻ പ്രസിഡന്റ് രാമദാസ് കതിരൂർ പറഞ്ഞു.350-ലേറെ കുട്ടികളും 2.8 ഏക്കർ സ്ഥലവും കെട്ടിടവും കളിസ്ഥലവും മറ്റുസൗകര്യങ്ങളും വേണമെന്നതാണ് മാനദണ്ഡം. എന്നാൽ, മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾക്കും ഇതുപാലിക്കാനായില്ല. ഒന്നുമുതൽ ഏഴാംക്ലാസ് വരെയാണ് ഭൂരിപക്ഷം സ്‌കൂളുകളും. വിദ്യാർത്ഥികളുടെ എണ്ണം 300-ൽ താഴെയുമാണ്.അനധികൃതമായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നിയമപരമായി തുടരാനാവില്ലെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിദ്യാഭ്യാസ വിദഗ്ധൻ ഡോ. രതീഷ് കാളിയാടൻ പറഞ്ഞു. ഏഴുവരെ മാത്രം ക്ലാസുകളുള്ള സ്‌കൂളുകൾക്ക് സി.ബി.എസ്.ഇ.യുടെ അംഗീകാരം ആവശ്യവുമില്ല.


