
ക്രെഡിറ്റ് സ്‌കോറിനെ ഉള്‍പ്പെടെ ബാധിക്കുമെന്ന് അറിയാമെങ്കിലും ഇഎംഐ മുടക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ; ലോണുകള്‍ മുടങ്ങിയുള്ള കിട്ടാക്കടങ്ങളും വര്‍ദ്ധിക്കുന്നുവെന്നും റിപ്പോര്‍ട്ട് ; സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയത് 42,035 കോടി രൂപ ; ഏറ്റവും കൂടുതല്‍ തുക എഴുതിതള്ളിയത് എസ്ബിഐ, 8312 കോടി രൂപ
സ്വന്തം ലേഖകൻ
മുംബയ്: ബാങ്കുകളില്‍ നിന്ന് വ്യക്തിഗത വായ്പ ഉള്‍പ്പെടെയുള്ളവ എടുത്ത ശേഷം പ്രതിമാസ തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ക്രെഡിറ്റ് സ്‌കോറിനെ ഉള്‍പ്പെടെ ബാധിക്കുന്നതാണ് ഇത്തരം ഇഎംഐ മുടക്കമെങ്കിലും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ബാങ്കുകളെ സംബന്ധിച്ച് ഇത്തരത്തില്‍ റിക്കവറി നടത്തേണ്ടിവരുന്ന തുകയും ലോണ്‍ മുടക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തിരിച്ചടവുകള്‍ മുടങ്ങുന്നതിനാല്‍ ലോണുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്‍ബിഐ അടുത്തിടെ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോണുകള്‍ മുടങ്ങിയുള്ള കിട്ടാക്കടങ്ങളും വര്‍ദ്ധിക്കുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇത്തരത്തില്‍ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയത് 42,035 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഏറ്റവും കൂടുതല്‍ തുക എഴുതിതള്ളിയത്. 8312 കോടി രൂപയാണ് എസ്ബിഐ കിട്ടാക്കടമായി എഴുതിത്തള്ളിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് (8061 കോടി), യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ (6344 കോടി), ബാങ്ക് ഓഫ് ബറോഡ (5925 കോടി) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ കണക്ക്.
ആറ് മാസത്തിനിടെ 42,035 കോടി എഴുതിതള്ളിയപ്പോള്‍ കിട്ടാക്കടം വിഭാഗത്തില്‍ 37,253 കോടി തിരിച്ചുപിടിക്കാനും ബാങ്കുകള്‍ക്ക് കഴിഞ്ഞു. എഴുതിത്തള്ളുന്ന തുകയുടെ അളവ് കുറയ്ക്കാനും റിക്കവറി നടപടികള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ട് പോകാനും ആര്‍ബിഐ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉപഭോക്താക്കളെ കൂടി അനുനയിപ്പിച്ച് നടപടികള്‍ മുന്നോട്ട് കൊണ്ട് പോകാനും വായ്പ തിരിടച്ചടവ് മുടങ്ങിയവര്‍ക്ക് കൂടി എളുപ്പമാകുന്ന തരത്തില്‍ റിക്കവറി നടത്താനും ആര്‍ബിഐ നിര്‍ദേശിച്ചിരുന്നു.
അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കിട്ടാക്കടം എഴുതിതള്ളുന്നതിന്റെ അളവ് കുറച്ച് കൊണ്ടുവരാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്ബത്തികവര്‍ഷം (2023-24) 1.14 ലക്ഷം കോടി രൂപയായിരുന്നു എഴുതിതള്ളിയത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 1.18 ലക്ഷം കോടി രൂപയായിരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റിനെ അറിയിച്ചു.