
കല്‍പ്പറ്റ: ആനകളെ പേടിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല,കുട്ടികൾ സ്കൂളിൽ പോയാൽ തിരിച്ചു വരും വരെ ചങ്കില്‍ തീയാണ്, ജോലിക്ക് പോകാനും കഴിയുന്നില്ല. രൂക്ഷമായ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടുന്ന ചുണ്ടേല്‍ ആനപ്പാറയിലെ ജനങ്ങളുടെ ആവലാതികളാണ് മുകളില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് വ്യാപകമായ കൃഷിനാശമുണ്ടായതോടെയാണ് ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുന്നത്.
രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ആനപ്പാറയിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ എത്തുന്നതെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. കാര്‍ഷികവിളകള്‍ ചവിട്ടിയരച്ചും തിന്നും ദിവസങ്ങളായി ആനകള്‍ വിഹരിക്കുകയാണ് ഇവിടെ.
ഇക്കഴിഞ്ഞദിവസം രാത്രിയില്‍ നിരവധി പേരുടെ കൃഷിയിടങ്ങളില്‍ എത്തിയ കാട്ടാനകള്‍ സമാനതകളില്ലാത്ത നാശമാണ് വിതച്ചത്. കമുകുകളും തെങ്ങുകളും ഉള്‍പ്പെടെ നശിപ്പിച്ചു. ഒപ്പം ജലവിതരണത്തിനായി ഇവിടെ സ്ഥാപിച്ച പൈപ്പുകളും മറ്റും നശിപ്പിച്ചിട്ടുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രിയില്‍ നേരത്തെ എത്തുന്ന കാട്ടാനകള്‍ നേരം നന്നേ വെളുക്കുമ്പോള്‍ മാത്രമാണ് കാടുകയറാറുള്ളത്. ഇത് കാരണം മദ്രസയിലേക്ക് കുട്ടികളെ അയക്കാന്‍ പ്രയാസപ്പെടുകയാണ്. ധാരാളം കുട്ടികള്‍ കാല്‍നടയായും സൈക്കിളുകളിലും സ്‌കൂളുകളിലേക്കും മദ്രസയിലേക്കും പോകുന്ന പ്രദേശമാണ് ആനപ്പാറ. എന്നാല്‍ ദിവസങ്ങളായി ആനശല്യം കാരണം പലരും കുട്ടികളെ ഒറ്റക്ക് വിടുന്നില്ല.