
ളാഹ: മലയോരത്തെ ജനവാസ മേഖലകളിൽ തുടർച്ചയായി കാട്ടാനകൂട്ടം. ഭീതിയിലായി ജനം. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ ജനവാസ മേഖലകളിൽ വിഹരിക്കുന്നു. ളാഹ, പ്ലാപ്പള്ളി മേഖലകളിൽ ചില്ലിക്കൊമ്പൻ വലിയ തലവേദനയായിട്ട് നാളുകളേറെയായി.
ശബരിമല പാതയോരത്തും തോട്ടം മേഖലകളിലും തമ്പടിച്ചിരിക്കുന്ന കൊമ്പൻ വാഹനയാത്രക്കാർക്ക് നേരെ മുമ്പ് നിരവധി തവണ ആക്രമണത്തിന് മുതിർന്നു. കഴിഞ്ഞ ഒരു മാസമായി മണ്ണാറക്കുളഞ്ഞി – പമ്പാ പാതയിൽ കൊമ്പന്റെ സാന്നിദ്ധ്യമുണ്ട്. നേരത്തെ കണമലയിൽ ഗൃഹനാഥനെയും മടന്തമൺ കട്ടിക്കലിൽ വനം വാച്ചറേയും കൊല്ലപ്പെടുത്തിയ കൊമ്പൻ, കഴിഞ്ഞ ദിവസം നിലയ്ക്കലിലേ ദേവസ്വം ഗോശാലയിലെ കിടാവിനെയും കൊന്നു. പ്ലാപ്പള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെയും ആനയുടെ ആക്രമണമുണ്ടായി.
വടശേരിക്കര ടൗണിന് തൊട്ടടുത്ത പ്രദേശങ്ങളായ ഒളികല്ല്, കുമ്പളത്താമൺ, വള്ളക്കടവ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ആനക്കൂട്ടം ഇറങ്ങി. രണ്ട് കുട്ടിആനകൾ ഉൾപ്പെടെ 11 ആനകളാണ് വള്ളക്കടവിലെ കൈതത്തോട്ടത്തിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റബർ, തെങ്ങ്, വാഴ, കൈത തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. മനോജ് മാത്യു എന്ന കർഷകന്റെ കൈതത്തോട്ടത്തിൽ വലിയ നഷ്ടങ്ങൾ വരുത്തി. ചെറുകാവ് ക്ഷേത്രത്തിനും ടൗണിന് സമീപവും കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ടായത് പ്രദേശവാസികൾക്ക് ഭീഷണിയാകുകയാണ്.
പടക്കം പൊട്ടിച്ചും തീകത്തിച്ചും ആനകളെ തുരത്താൻ പ്രദേശവാസികൾ നടത്തുന്ന ശ്രമം ഫലം കാണുന്നില്ല. പിൻതിരിയാതെ ജനവാസമേഖലയിൽ മണിക്കൂറുകളോളം കാട്ടാനക്കൂട്ടം നിലയുറപ്പിക്കാറുണ്ട്.
പലപ്പോഴും ജനങ്ങൾ കൂട്ടമായി ഇറങ്ങി വലിയ ബഹളം വച്ചാണ് ആനകളെ കാട്ടിലേക്ക് തിരിച്ചയക്കുന്നത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും സാധിക്കാത്ത വിധം വടശേരിക്കര ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്. ആർ.ആർ.ടി സംഘം സ്ഥലത്തെത്തി നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടാവുന്നില്ല.



