
സർക്കാരിന്റെ വിരട്ട് ഏറ്റു: ചർച്ചയ്ക്ക് തയ്യാറെന്ന് ആന ഉടമകൾ; ഗുരുവായൂർ കൊച്ചിൻ ദേവസ്വങ്ങൾ കൊമ്പൻമാരെ വീട്ടു നൽകാൻ തയ്യാറായി രംഗത്ത്
സ്വന്തം ലേഖകൻ
കൊച്ചി: ആനയുടമകളെ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ട ആന ഉടമകളെ സമ്മർദത്തിലാക്കി തൃശൂർ പൂരം നടത്തിപ്പിന് കൊമ്പൻമാരെ വിട്ടു നൽകാൻ തയ്യാറായി കൊച്ചിൻ ഗുരുവായൂർ ദേവസ്വം ബോർഡുകൾ എത്തിയതോടെ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി രംഗത്ത്. വ്യാഴാഴ്ച വൈകിട്ട് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനുമായി ചർച്ച നടത്താൻ തയ്യാറാണെന്ന നിലപാട് ആന ഉടകൾ സ്വീകരിച്ചു. എന്നാൽ, തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കില്ലെന്ന നിലപാടിൽ ഉറച്ചു തന്നെയാണ് സർക്കാർ ഇപ്പോഴും. ആരോഗ്യ സ്ഥിതി മോശമായ ആനയ്ക്ക് വിശ്രമമാണ് വേണ്ടതെന്ന നിലപാടാണ് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ആന ഉടമകൾ കൂടുതൽ പ്രതിസന്ധിയിലായി. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടണമെന്നും ചർച്ച നടത്തി തീരുമാനം ഉണ്ടാക്കണമെന്നുമാണ് ആന ഉടമകൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നെള്ളിച്ചില്ലെങ്കിൽ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്നായിരുന്നു ആന ഉടമകളുടെ ഭീഷണി. എന്നാൽ, ആന ഉടമകളും സർക്കാരും നേർക്കുനേർ നിന്നതോടെ കാര്യങ്ങൾ കൈവിട്ട് പോയി. സർക്കാർ ഇടപെടലിനെ തുടർന്ന് ഗുരുവായൂർ, കൊച്ചിൻ ദേവസ്വം ബോർഡുകൾ ആനകളെ വിട്ടു നൽകാൻ തീരുമാനിച്ചു. രണ്ടിടത്തുമായി അറുപതിലധികം ആനകളുണ്ട്. ഈ ആനകളെ എഴുന്നെള്ളിച്ച് തൃശൂർ പൂരം ഗംഭീരമായി നടത്തുമെന്നായിരുന്നു സർക്കാരിന്റെ തീരുമാനം. ഇതോടെ ആന ഉടമകളും പ്രതിസന്ധിയിലായി. ഇതാണ് ഇപ്പോൾ ദേവസ്വം മന്ത്രിയുമായി തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടിൽ ആന ഉടമകളെ എത്തിച്ചത്.
ഇതിനിടെ തന്റെ മുന്നണിയിലെ തന്നെ ഘടകകക്ഷിയുടെ മന്ത്രിയായ കെ.രാജുവിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് മുൻ വനം മന്ത്രികൂടിയായ കെ.ബി ഗണേഷ്‌കുമാർ രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ മൂന്നു ദിവസം തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കാൻ വനം മന്ത്രി തന്നെ അനുവാദം നൽകിയിരുന്നതാണെന്ന് ഗണേഷ്‌കുമാർ ആരോപിച്ചു. എന്നാൽ, വനം വകുപ്പിലെ ലോബിയുടെ ഭാഗമായാണ് ഇപ്പോൾ മന്ത്രി നിലപാട് മാറ്റിയിരിക്കുന്നതെന്നുമാണ് ഗണേഷ്‌കുമാറിന്റെ ആരോപണം.