
കരയിലെ ഏറ്റവും വലിയ ജീവിയായിട്ടും ആനക്ക് കാൻസർ വരാത്തതിന്റെ കാരണമറിയാമോ?.
മനുഷ്യനേക്കാൾ 100 മടങ്ങ് അധികം കോശങ്ങൾ ആനയുടെ ശരീരത്തിലുണ്ട്. അങ്ങനെയെങ്കിൽ, ആനകൾക്ക് കാൻസർ വരാനുള്ള സാധ്യതയും 100 മടങ്ങ് കൂടുതലാകണം.
എന്നാൽ, യാഥാർഥ്യമങ്ങനെയല്ല. ആനകൾക്ക് കാൻസർ ബാധിക്കുകയേ ഇല്ല. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലത്തിനും കാൻസർ സാധ്യത വളരെ കുറവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
260 ജീവിവർഗങ്ങളിൽ നടത്തിയ പഠനത്തിൽ വലിയ ജീവികളിൽ കാൻസർ സാധ്യത താരതമ്യേന കൂടുതലാണെങ്കിലും ആനകൾ ഒരു അത്ഭുത പ്രതിഭാസമാണ്. ആനകളുടെ കാൻസർ പ്രതിരോധ രഹസ്യത്തിന്റെ കാരണം ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ആനകളിൽ p53 എന്നറിയപ്പെടുന്ന, ട്യൂമറുകളെ അടിച്ചമർത്തുന്ന ജീനിന്റെ 20 പകർപ്പുകളാണ് ഈ പ്രതിരോധത്തിന് കാരണം. മനുഷ്യരിൽ പി53ന്റെ ഒറ്റപ്പകർപ്പ് മാത്രമാണുള്ളത്.
ആനകളുടെ വൃഷണങ്ങൾ ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതാണ് p53 ജീനുകൾ കൂടുതലുണ്ടാകാൻ കാരണം. ആനകളുടെ ബീജങ്ങൾ നിരന്തരം ഉയർന്ന ശരീരതാപനിലയുമായി സമ്പർക്കത്തിൽ വരുന്നു. ഇത് ബീജങ്ങളിലെ DNA-യ്ക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.
ഇത് തടയാനാണ് p53 ജീനുകളുടെ പകർപ്പുകൾ കൂടുതലുണ്ടാകാൻ കാരണം. ഉയർന്ന താപനിലയിൽ നിന്ന് ബീജങ്ങളെ സംരക്ഷിക്കാനാണ് p53 ജീനുകൾ അധികമുണ്ടായത്. എന്നാൽ, അത് കാൻസറിനെ പ്രതിരോധിക്കാനും ആനകൾക്ക് സഹായകമായി.
ഗവേഷകനായ സുരേഷ് കുട്ടി ഇതുമായി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ആനകൾ കാൻസറിനെ തോൽപ്പിച്ച കഥ
===========================
മനുഷ്യനേക്കാൾ 100 മടങ്ങ് അധികം കോശങ്ങൾ ആനയുടെ ശരീരത്തിലുണ്ട്. അങ്ങനെയെങ്കിൽ, ആനകൾക്ക് കാൻസർ വരാനുള്ള സാധ്യതയും 100 മടങ്ങ് കൂടുതലാവേണ്ടേ?
പക്ഷേ, യാഥാർത്ഥ്യം നേരെ തിരിച്ചാണ്, ആനകളിൽ കാൻസർ ഇല്ലെന്നുതന്നെ പറയാം. എന്താണിതിന് കാരണം?
കോശങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ട് അവ ധാരാളമായി വിഭജിച്ച് പടരുന്നതാണല്ലോ കാൻസർ രോഗം. ശരീരത്തിലെ ഏത് കോശത്തിനും ഇങ്ങനെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. അപ്പോൾ ഒരു ജീവിയുടെ ശരീരത്തിലെ കോശങ്ങൾ കൂടുമ്പോൾ, അവ വിഭജിക്കുമ്പോൾ കാൻസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയും (കൂടുതൽ കോശങ്ങൾ ഉള്ള ജീവികൾക്ക് ) കൂടുമെന്നാണ് നമ്മൾ പൊതുവെ കരുതുന്നത്.
വലിയ മൃഗങ്ങൾക്ക് കൂടുതൽ കോശങ്ങളുണ്ടാകും, അപ്പോൾ അവയ്ക്ക് കാൻസർ വരാനുള്ള സാധ്യതയും കൂടുതലായിരിക്കില്ലേ?
റിച്ചാർഡ് പെറ്റോ എന്ന ശാസ്ത്രജ്ഞൻ വർഷങ്ങൾക്കുമുമ്പ് ഒരു കാര്യം കണ്ടെത്തി – വലിയ ജീവിവർഗ്ഗങ്ങളിൽ ഓരോ കോശത്തിലുമുള്ള കാൻസർ സാധ്യത ഒരുപോലെയല്ല.
ഇതിനെയാണ് പെറ്റോയുടെ വിരോധാഭാസം അഥവാ Peto’s Paradox എന്ന് വിളിക്കുന്നത്. തിമിംഗലങ്ങളും ആനകളും ഒക്കെ എത്രയോ കാലം ജീവിക്കുന്നു, എന്നിട്ടും അവയിൽ കാൻസർ രോഗം വളരെ കുറവാണ്.
ഏതാണ്ട് 260 ജീവിവർഗ്ഗങ്ങളെ നിരീക്ഷിച്ച ഒരു വലിയ പഠനം പറയുന്നത്, വലിയ ജീവികളിൽ കാൻസർ സാധ്യത ചെറിയ ജീവികളെ അപേക്ഷിച്ച് താരതമ്യേന അല്പം കൂടുതലാണെങ്കിലും, ചില വലിയ ജീവികൾ കാൻസറിനെ പ്രതിരോധിക്കാൻ അത്ഭുതകരമായ വഴികൾ പരിണാമത്തിലൂടെ നേടിയെടുത്തിട്ടുണ്ട് എന്നാണ്.
ഈ കൂട്ടത്തിൽ നമ്മുടെ ആനകൾ ഒരു അത്ഭുത പ്രതിഭാസമാണ്. മനുഷ്യരെപ്പോലെ ഏകദേശം അത്രയും തന്നെ ആയുസ്സുള്ള ആനകൾക്ക്, അവയുടെ ഭീമാകാരമായ ശരീരം വെച്ചുനോക്കുമ്പോൾ കാൻസർ സാധ്യത തുലോം കുറവാണ്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സുപ്രധാന പഠനം ആനകളുടെ ഈ കാൻസർ പ്രതിരോധ രഹസ്യത്തിന്റെ ചുരുളഴിക്കാൻ സഹായിച്ചു. ആനകളിൽ p53 എന്നറിയപ്പെടുന്ന, ട്യൂമറുകളെ അടിച്ചമർത്തുന്ന ജീനിന്റെ 20 പകർപ്പുകൾ ഉണ്ടത്രേ.
മനുഷ്യരായ നമുക്കോ, ഈ ജീനിന്റെ ഒരൊറ്റ പകർപ്പ് മാത്രമേയുള്ളൂ. ഈ p53 ജീൻ നിർമ്മിക്കുന്ന പ്രോട്ടീനാണ് നമ്മുടെ കോശങ്ങളുടെ കാവൽക്കാരൻ. കോശങ്ങളിൽ എന്തെങ്കിലും തകരാറോ, DNA-യിൽ കേടുപാടുകളോ ഉണ്ടായാൽ ഉടൻ ഈ കാവൽക്കാരൻ ഉണരും, ആ കോശത്തിന്റെ വിഭജനം തടയും. അങ്ങനെ കാൻസർ കോശങ്ങൾ പെരുകുന്നത് തടയാൻ സഹായിക്കും.
p53 ജീൻ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ? കേടായ കോശങ്ങൾ തോന്നിയപോലെ വിഭജിക്കാൻ തുടങ്ങും, അത് കാൻസർ ആയി മാറും. മനുഷ്യരിലെ മിക്കവാറും കാൻസറുകൾക്ക് ഈ p53 ജീനിന്റെ താളംതെറ്റൽ ഒരു പ്രധാന കാരണമാണ്.
എന്തിനായിരിക്കാം ആനകൾക്ക് ഇത്രയധികം p53 ജീനുകൾ പരിണാമത്തിലൂടെ ലഭിച്ചത്?
ജീവികളിൽ കാൻസർ പ്രധാനമായും പ്രായമായ ശേഷം ആണ് കാണപ്പെടുന്നത്, അതായത് അവയുടെ പ്രത്യുൽപാദന കാലം കഴിഞ്ഞതിന് ശേഷം. അപ്പോൾ, കാൻസർ തടയുന്നത് കൊണ്ട് മാത്രം ഇങ്ങനെയൊരു വലിയ ജനിതക മാറ്റം ഉണ്ടാകാൻ സാധ്യത കുറവാണ്.
2023-ൽ ഒരു പുതിയ സിദ്ധാന്തം ഈ ചോദ്യത്തിന് രസകരമായ ഒരുത്തരം നൽകി. ഉത്തരം ഒരുപക്ഷേ ആനകളുടെ വൃഷണങ്ങളുമായി ബന്ധപ്പെട്ടാണ്.
ബഹുഭൂരിപക്ഷം സസ്തനികളിലും വൃഷണങ്ങൾ ശരീരത്തിന് പുറത്തുള്ള വൃഷണസഞ്ചിയിലാണ് കാണപ്പെടുന്നത്. ബീജങ്ങളുടെ ആരോഗ്യത്തിന് ശരീര ഊഷ്മാവിനേക്കാൾ അല്പം കുറഞ്ഞ താപനില ആവശ്യമായതുകൊണ്ടാണിത്. എന്നാൽ ആനകളുടെ വൃഷണങ്ങൾ ശരീരത്തിനുള്ളിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇതിനർത്ഥം, ആനകളുടെ ബീജങ്ങൾ നിരന്തരം ഉയർന്ന ശരീരതാപനിലയുമായി (ഏകദേശം 36-37 ഡിഗ്രി സെൽഷ്യസ്) സമ്പർക്കത്തിൽ വരുന്നു, ഇത് ബീജങ്ങളിലെ DNA-യ്ക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്.
ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ പ്രൊഫസർ ഫ്രിറ്റ്സ് വൊളാർത് ഇതിനെ ചൂടുള്ള വൃഷണ സിദ്ധാന്തം അല്ലെങ്കിൽ Hot Testicle Hypothesis എന്നാണ് വിശേഷിപ്പിക്കുന്നത്.
ഉയർന്ന താപനില ബീജങ്ങളിലെ DNA-യ്ക്ക് നേരിട്ട് കേടുപാടുകൾ വരുത്തും (ഉദാ: DNA തന്തുക്കളിലെ പൊട്ടലുകൾ, ഓക്സിഡേറ്റീവ് DNA നാശം). ചൂട് ബീജങ്ങളുടെ ചലനശേഷിയെയും അതിജീവനശേഷിയെയും കാര്യമായി കുറയ്ക്കും. ബീജങ്ങൾക്ക് രൂപഘടനയിൽ വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ചൂട്, ബീജങ്ങൾ ഉണ്ടാകുന്നതിന്റെ വിവിധ ഘട്ടങ്ങളിലുള്ള കോശങ്ങളെ സ്വയം നശിക്കാൻ പ്രേരിപ്പിക്കും. ഉയർന്ന താപനില ഹാനികരമായ റിയാക്ടീവ് ഓക്സിജൻ സ്പീഷീസ് (ROS) ഉത്പാദനം വർദ്ധിപ്പിച്ച് ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നു, ഇത് ബീജകോശസ്തരത്തിനും DNA-യ്ക്കും നാശമുണ്ടാക്കും.
ഇത്തരം സാഹചര്യത്തിൽ കേടായ ബീജ കോശങ്ങളെ നശിപ്പിക്കാൻ p 53 ധാരാളം വേണം, എങ്കിലേ ആരോഗ്യമുള്ള ബീജ കോശങ്ങൾ അവശേഷിക്കൂ.
ആനകളിലെ p53 ജീനുകളുടെ വർദ്ധനവിന് പ്രധാന കാരണം അവയെ കാൻസറിൽ നിന്ന് സംരക്ഷിക്കുക എന്നതായിരുന്നില്ല, മറിച്ച് ഉയർന്ന താപനിലയിൽ നിന്നും അവയുടെ ബീജങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു. DNA-യ്ക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ കോശവിഭജനം തടയുക എന്നതാണല്ലോ p53 ജീനുകളുടെ പ്രധാന ജോലി.
കേടുപാടുകൾ സംഭവിച്ച ബീജങ്ങളെ കണ്ടെത്തി നശിപ്പിച്ച്, പ്രത്യുൽപാദനത്തിന്റെ വിജയസാധ്യത ഉറപ്പുവരുത്താൻ ആനകളിൽ p53 ജീനുകളുടെ എണ്ണം പരിണാമത്തിലൂടെ വർദ്ധിച്ചിരിക്കാം. കാൻസറിനെതിരെയുള്ള സംരക്ഷണം ഒരുപക്ഷേ ഈ പ്രക്രിയയുടെ ഒരു ഉപോൽപ്പന്നം അല്ലെങ്കിൽ secondary benefit മാത്രമായിരിക്കാം.
ആനകളുടെ ജനിതക രഹസ്യങ്ങൾ ഒരുപക്ഷേ കാൻസർ എന്ന വിപത്തിനെതിരെ പോരാടാനും, പ്രത്യുൽപാദനക്ഷമതയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നേടാനും നമ്മെ സഹായിച്ചേക്കാം.