play-sharp-fill
തിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധ മുൻകരുതൽ ഉറപ്പാക്കണം:ജില്ലാ കളക്ടർ; കർശന നടപടികളുമായി ജില്ലാ ഭരണകൂടം

തിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധ മുൻകരുതൽ ഉറപ്പാക്കണം:ജില്ലാ കളക്ടർ; കർശന നടപടികളുമായി ജില്ലാ ഭരണകൂടം

തേർഡ് ഐ ബ്യൂറോ

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധ മുൻകരുതൽ ഉറപ്പാക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന നിർദേശിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.


കോവിഡ് സമ്പർക്ക വ്യാപനം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് നാമനിർദേശപത്രിക സമർപ്പണം, പ്രചാരണം, യോഗങ്ങൾ തുടങ്ങി വോട്ടെണ്ണൽ വരെയുള്ള ഘട്ടങ്ങളിൽ പ്രത്യേക ജാഗ്രത അനിവാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർഥിയോ നിർദേശകനോ ഉൾപ്പെടെ മൂന്നു പേരിൽ കൂടാൻ പാടില്ല. പത്രികാ സമർപ്പണ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു മുൻപ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം.

പത്രിക സമർപ്പിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കുകയും മാസ്‌കും സാനിറ്റൈസറും ശരിയായ രീതിയിൽ ഉപയോഗിക്കുകയും വേണം. ആവശ്യമെങ്കിൽ പത്രിക നൽകുന്നതിന് സ്ഥാനാർഥികൾക്ക് മുൻകൂട്ടി സമയം അനുവദിക്കാം.

ഒരേ സമയം ഒന്നിലധികം സ്ഥാനാർഥികൾ പത്രിക നൽകാൻ എത്തിയാൽ കാത്തിരിക്കേണ്ടിവരുന്നവർക്കായി സാമൂഹിക അകലം ഉറപ്പാക്കി പ്രത്യേക ഇരിപ്പിട സൗകര്യം ഉണ്ടായിരിക്കണം.

പത്രിക സ്വീകരിക്കുമ്പോൾ വരണാധികാരി അല്ലെങ്കിൽ ഉപവരണാധികാരി നിർബന്ധമായും മാസ്‌ക്, കയ്യുറ, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം.

ഓരോ സ്ഥാനാർഥിയുടെയും പത്രിക സ്വീകരിച്ചശേഷം ഉദ്യോഗസ്ഥർ കൈകൾ സാനിറ്റൈസ് ചെയ്യണം.

സെക്യൂരിറ്റി തുക ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിലോ അടച്ചതിന്റെ ചെലാനോ രസീതോ ഹാജരാക്കാം.

നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തുമ്പോൾ ഒരു സ്ഥാനാർഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളൂ. സ്ഥാനാർഥിക്കൊപ്പം ജാഥയോ ആൾക്കൂട്ടമോ വാഹനവ്യൂഹമോ പാടില്ല.

കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നുള്ളവരും ക്വാറന്റയനിൽ കഴിയുന്നവരും മുൻകൂട്ടി അറിയിച്ചിട്ടാണ് പത്രിക സമർപ്പിക്കാൻ വരേണ്ടത്. വരാണാധികാരികൾ അവർക്ക് പ്രത്യേക സമയം അനുവദിക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

സ്ഥാനാർഥി കോവിഡ് ബാധിതനോ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റയിനിലോ ആണെങ്കിൽ നാമനിർദേശപത്രിക നിർദേശകൻ മുഖേന സമർപ്പിക്കാം.

പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവനസന്ദർശനത്തിന് ഒരു സമയം സ്ഥാനാർഥി ഉൾപ്പെടെ പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ. ഭവന സന്ദർശനത്തിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ.

ജാഥ, കൊട്ടിക്കലാശം, ആൾക്കൂട്ടം എന്നിവ ഒഴിവാക്കണം. പൊതുയോഗങ്ങളും കുടുംബയോഗങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു മാത്രമേ നടത്താവൂ. പൊതുയോഗങ്ങൾ നടത്തുന്നതിന് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.

പ്രചാരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവയുടെ ഉപയോഗം കുറച്ച് സമൂഹ മാധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.

സ്ഥാനാർഥികളുടെ പ്രചാരണത്തിൽ വോട്ടർമാർ മാസ്‌കും സാനിറ്റൈസറും കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കണം. സ്ഥാനാർഥികൾക്ക് പൂമാല, നോട്ടുമാല, ബൊക്കെ, ഷാൾ തുടങ്ങിയവ നൽകിയുള്ള സ്വീകരണം പാടില്ല.

ഏതെങ്കിലും സ്ഥാനാർഥിക്ക് കോവിഡ് ബാധിക്കുകയോ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ക്വാറന്റയിനിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻതന്നെ പ്രചാരണ രംഗത്തുനിന്ന് മാറി നിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. പരിശോധനാ ഫലം നെഗറ്റീവായശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ മാത്രമേ തുടർ പ്രവർത്തനങ്ങൾ പാടുള്ളൂ-കളക്ടർ വിദശമാക്കി.

ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു