
സ്വന്തം ലേഖകൻ
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കൂടാതെ മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. എന്നാൽ നഷ്ടപരിഹാരത്തുക എത്രയാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ലെന്നും, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ് വീണുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി അർജുൻ(21) ആണ് മരിച്ചത്. സംഭവത്തില്‍ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പോലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എന്നാൽ കരാറുകാരനാണ് അപകടത്തിന് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്. പോലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിച്ചു.