
നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ ചെലവാക്കാവുന്നത് 30.08 ലക്ഷം രൂപ: തിരഞ്ഞെടുപ്പ് പ്രചാരണം; സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൻറെ ഭാഗമായി സ്ഥാനാർത്ഥികൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ച് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിറക്കി. ഇതനുസരിച്ചുള്ള തുക ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകൾ തയ്യാറാക്കേണ്ടത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്‌ക്വാഡുകളുടെയും മീഡിയ സർട്ടിഫിക്കേഷൻ ആൻറ് മോണിട്ടറിംഗ് കമ്മിറ്റിയുടെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൻറെ ചെലവ് നിരീക്ഷണ വിഭാഗം ഓരോ സ്ഥാനാർഥിയുടെയും ചെലവുകളുടെ കണക്ക് തയ്യാറാക്കുന്നുണ്ട്. സ്ഥാനാർഥികൾ സമർപ്പിക്കുന്ന കണക്ക് ഇതുമായി ഒത്തു നോക്കിയശേഷമാണ് അംഗീകരിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർഥികൾക്ക് പ്രചാരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചെലവാക്കാവുന്ന പരമാവധി തുക 3080000 രൂപയാണ്. 10000 രൂപ വരെയുള്ള സാമ്പത്തിക ഇടപാട് നേരിട്ട് നടത്താം. അതിന് മുകളിലുള്ള ഇടപാടുകൾ ചെക്ക് മുഖേന മാത്രമേ പാടുള്ളൂ.
തിരഞ്ഞെടുപ്പ് ചെലവുകൾക്കുമാത്രമായി സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാൻ പാടില്ല. ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ അക്കൗണ്ട് തുറക്കാവുന്നതാണ്.
സ്ഥാനാർത്ഥികൾ ചെലവഴിക്കുന്ന തുകയുടെ വൗച്ചറുകൾ നിർബന്ധമായും സൂക്ഷിക്കുകയും വേണം. മറ്റ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്ഥാനാർത്ഥികൾ സ്വീകരിക്കുന്ന പണത്തിന് രജിസ്റ്റർ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർഷിച്ചിട്ടുള്ള തുകയിൽ അധികം പ്രചാരണത്തിനായി ചെലവഴിക്കാൻ പാടില്ല.