
കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കണ്ണൂർ സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസ് നേതാക്കള്‍. കെ സുധാകരൻ എംപി താൻ നിയമസഭയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിൽ സീറ്റിനായുള്ള പോര് മുറുകുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏകദേശം പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഉള്ളത്. എന്നാല്‍, എംപി സ്ഥാനം വിട്ട് എംഎല്‍എ ആകണമെന്നതും, അധികാരം ലഭിച്ചാല്‍ മന്ത്രിയായിരിക്കണം എന്നതും കെ സുധാകരന്റെ ആഗ്രഹങ്ങളാണ്. ഇത് നിരവധി നേതാക്കളോട് പറഞ്ഞിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, മുൻ മേയർ ടി. ഒ. മോഹനൻ, കോർപ്പറേഷൻ കൗണ്‍സിലർ റിജില്‍ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവർ കണ്ണൂരില്‍ മത്സരത്തിന് സജ്ജരായിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ വയനാട് ബത്തേരിയില്‍ നാളെ തുടങ്ങും. ‘ലക്ഷ്യ 2026’ എന്ന പേരിലുള്ള നേതൃത്വ ക്യാമ്പിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഏകദേശം 200 നേതാക്കള്‍ പങ്കെടുക്കും. ജനുവരി 4, 5 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍, സ്ഥാനാർത്ഥി നിർണയം, തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍, സർക്കാരിനെതിരായ സമര മാർഗങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.



