സുരേഷ് ഗോപി പെരുമാറ്റചട്ടം ലംഘിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, അയോഗ്യനാക്കാൻ സാധ്യത

സുരേഷ് ഗോപി പെരുമാറ്റചട്ടം ലംഘിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, അയോഗ്യനാക്കാൻ സാധ്യത

സ്വന്തംലേഖകൻ

കോട്ടയം : നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. പെരുമാറ്റചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ല. കളക്ടര്‍ക്കെതിരെ പറഞ്ഞത് കുറ്റകരമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയ്ച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം. എന്നാല്‍, താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കും. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണെന്നും ഇതിന് ജനം മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞതിന് പിന്നാലെയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ തന്നെ രംഗത്തെത്തിയത്.മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാല്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നെ ചട്ടലംഘനം കണ്ടെത്തിയ സ്ഥിതിക്ക് സുരേഷ് ഗോപിയെ അയോഗ്യനാക്കിയേക്കും.