
ന്യൂഡല്‍ഹി : മധ്യപ്രദേശിലും, രാജസ്ഥാനിലും വൻ വിജയം ഉറപ്പിച്ച ബിജെപി ഛത്തീസ്‌ഗഡിലും അട്ടിമറി വിജയം നേടുമെന്ന അവസ്ഥയിലാണ്. അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് കാറ്റാണ് വീഴുന്നത്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ കെസിആറിന്റെ ബിആര്‍എസിന് കാലിടറുന്നതാണ് കണ്ടത്. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി ഭരണത്തില്‍ വരുമെന്ന സൂചനയാണ് നല്‍കുന്നത്.
ഛത്തീസ്‌ഗഡില്‍ ആദ്യ രണ്ടുമണിക്കൂറുകളില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് താഴോട്ട് പോകുന്നതാണ് ദൃശ്യമായത്. നിലവില്‍ ബിജെപിയാണ് ഛത്തീസ്‌ഗഡിലും ലീഡ് ഉയര്‍ത്തുന്നത്. ഇവിടെ അവസാന നിമിഷം ബിജെപി അട്ടിമറി വിജയം നേടുമെന്ന സൂചനകളുണ്ട്. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 140 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, നരേന്ദ്രസിങ് തോമര്‍, കമല്‍നാഥ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ മുന്നിലാണ്. രാജസ്ഥാൻ നിയമസഭയില്‍ 199 സീറ്റുകളാണ് ഉള്ളത്. 100 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 113 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ കോണ്‍ഗ്രസ് 70 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, വസുന്ധരരാജ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് കാറ്റാണ് വീശുന്നത്. 111 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 ഇടത്തും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് പിന്നിലെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ പറയുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് മുതല്‍ അധികാരത്തില്‍ തുടരുന്ന ബിആര്‍എസ് 39 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഒരു സീറ്റില്‍ നിന്ന് പത്തുസീറ്റില്‍ ലീഡ് ചെയ്യുന്ന തരത്തിലാണ് ബിജെപിയുടെ മുന്നേറ്റം. ഛത്തീസ്‌ഗഡില്‍ തുടക്കത്തില്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നിന്നത്. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നതായിരുന്നു ആദ്യ ഫല സൂചനകള്‍. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ സ്ഥിതി മാറുന്നതാണ് കണ്ടത്. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 50 ഇടത്താണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.



