play-sharp-fill
അനുമതിയില്ലാത്ത പ്രചാരണ സാമഗ്രികള്‍നീക്കം ചെയ്യല്‍; നടപടി ഊര്‍ജ്ജിതമാക്കി

അനുമതിയില്ലാത്ത പ്രചാരണ സാമഗ്രികള്‍നീക്കം ചെയ്യല്‍; നടപടി ഊര്‍ജ്ജിതമാക്കി

സ്വന്തംലേഖകൻ

കോട്ടയം : ഉടമയുടെ അനുമതിയില്ലാതെ സ്വകാര്യ ഭൂമിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള   തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍  നീക്കം ചെയ്യുന്ന നടപടി ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ബാനറുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ ചുവരെഴുത്തുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥലമുടമയുടെ രേഖാമൂലമുള്ള സ്വതന്ത്രാനുമതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 1 നു വൈകുന്നേരം അഞ്ചിന് കഴിഞ്ഞ സാഹചര്യത്തിലാണ് അനുമതിയില്ലാത്തവ നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഫ്ളൈയിംഗ് സ്ക്വാഡുകള്‍ക്കും ഡീഫേസ്മെന്‍റ് സ്ക്വാഡുകള്‍ക്കും നിര്‍ദേശം നല്‍കിയത്.
ഇതുവരെ ഇത്തരം 1600ഓളം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തിട്ടുണ്ട്. അനുമതിയില്ലാത്ത പരസ്യങ്ങള്‍ കണ്ടെത്തുന്നതിന് സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കി. സ്ഥാപിച്ച് മൂന്നുദിവസത്തിനകം അനുമതിപത്രത്തിന്‍റെ പകര്‍പ്പ് വരാണാധികാരിക്ക് ലഭ്യമാക്കണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്കര്‍ഷിക്കുന്നത്. വില്ലേജ് ഓഫീസര്‍ മുഖേനയോ ഫ്ളൈയിംഗ് സ്ക്വാഡ് മുഖേനയോ അനുമതിപത്രം നല്‍കാം.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം പാലിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.