
സ്വന്തം ലേഖിക
ഇടുക്കി: ഒരിടക്ക് വിലയില്‍ കുതുച്ച് കയറി അപ്രതീക്ഷമായി താഴേക്ക് കൂപ്പ് കുത്തിയതായിരുന്നു ഏലം വില.
എന്നാല്‍ വിലയില്‍ നട്ടം തിരിഞ്ഞ കര്‍ഷകര്‍ക്ക് ആശ്വാസമായി ഏലം വില രണ്ടായിരം കടന്നു.
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 2617 രൂപയാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതാദ്യമായാണ് ഏലക്കാ വില രണ്ടായിരത്തിന് മുകളിലെത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏലം വിലയില്‍ വര്‍ധനയുണ്ടാകുന്നത്. കാലവര്‍ഷം ദുര്‍ബലമായതോടെ ഉല്‍പാദനം കുറഞ്ഞതും പശ്ചിമേഷ്യൻ,ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഉയര്‍ന്നതുമാണ് വില ഉയരാൻ കാരണം.
ആയിരത്തില്‍ താഴെയുണ്ടായിരുന്ന ഏലക്കായുടെ വില രണ്ടായിരം കടന്നതോടെ പ്രതീക്ഷയിലാണ് കര്‍ഷകര്‍.
ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. നേരിയ വിലവര്‍ധനയുണ്ടായപ്പോള്‍ തന്നെ ഏലക്കാ വിറ്റഴിച്ചതിനാല്‍ ഇടത്തരം കര്‍ഷകര്‍ നിരാശരാണ്. ഏലം കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കിയില്‍ മഴ കുറഞ്ഞത് ഉല്‍പ്പാദനം കുറയാനും കാരണമായി.
വിളവെടുപ്പ് കാലമായ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാനാകൂ. ചെറുകിട കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന ഏലക്ക ഇടനിലക്കാര്‍ വഴി തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെത്തിച്ച് വൻ വിലക്കാണ് വിറ്റഴിക്കുന്നത്. ഗ്രേഡ് കുറഞ്ഞ ഏലം കേരളത്തില്‍ പുറ്റടിയിലുള്ള ലേല കേന്ദ്രത്തില്‍ പതിച്ച് വിലയിടിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.