
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായെത്തിയ ഡിസ്‌കവറി ചാനലിലെ ജനപ്രിയ പരിപാടിയായ ‘മാൻ വേഴ്‌സസ് വൈൽഡിന്റെ ‘ സ്‌പെഷ്യൽ എപ്പിസോഡ് ഇന്നലെ രാത്രി 9ന് സംപ്രേക്ഷണം ചെയ്തു. അവതാരകനായ ബ്രിട്ടീഷ് സാഹസിക സഞ്ചാരി ബെയർ ഗ്രിൽസുമൊത്ത് കൊടുംകാട്ടിലൂടെയും മറ്റുമായിരുന്നു മോദിയുടെ യാത്ര. യാത്രയ്ക്കിടെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓർമ്മകളും അദ്ദേഹം പങ്കുവച്ചു.
കുട്ടിക്കാലത്ത് കുളിക്കാനായി പോയപ്പോൾ തടാക തീരത്തുനിന്ന് ഒരു മുതലയെ കിട്ടി. അതുമായി വീട്ടിലെത്തിയപ്പോൾ ഇത് ശരിയല്ലെന്നും അതിനെ തിരികെക്കൊണ്ടുപോയി വിടാനും അമ്മ പറഞ്ഞുവെന്നും അത് താൻ അനുസരിച്ചെന്നും മോദി പറഞ്ഞു. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയ പാർക്കിലായിരുന്നു ഇരുവരുടെയും സഞ്ചാരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകൃതി സംരക്ഷണവും വന്യജീവി സംരക്ഷണവുമെല്ലാം മോദി ഷോയിലുടെ നീളം വിശദീകരിക്കുന്നുണ്ട്. ‘ഭയം എന്താണെന്ന് താൻ അറിഞ്ഞിട്ടില്ല. അത് എന്താണെന്നോ അതിനെ എങ്ങനെ നേരിടണമെന്നോ മറ്റുള്ളവരോട് വിശദീകരിക്കാനോ എനിക്ക് അറിയില്ല. ക്രിയാത്മകത ശക്തിയാണ്. രാജ്യത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നതിലാണ് എനിക്ക് സന്തോഷം. പ്രധാനമന്ത്രിയായുക എന്നത് എന്റെ സ്വപ്നമായിരുന്നില്ല. സ്ഥാനമാനങ്ങളൊന്നും എന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ല.’ മോദി ഷോയ്ക്കിടെ പറഞ്ഞു.
ബെയർ ഗ്രിൽസുമൊത്തുള്ള സഞ്ചാരം ഒരു വിനോദയാത്രയായി സങ്കല്പിക്കുകയാണെങ്കിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതുമുതൽ 18 വർഷത്തിനിടെ തന്റെ ആദ്യത്തെ വെക്കേഷനാണെന്നും മോദി കൂട്ടിച്ചേർത്തു.
പരിപാടിയുടെ ട്രെയിലർ വൈറലായിരുന്നു. പരിപാടിയിലുടെ നീളം ചുറുചുറുക്കോടെ ഗ്രിൽസിനൊപ്പം ജിം കോർബറ്റ് നാഷണൽ പാർക്കിൽ സഞ്ചരിക്കുന്ന മോദിയ്ക്ക് ഗ്രിൽസ് തന്റെ ജാക്കറ്റ് ഊരി നൽകുന്ന കാഴ്ചയുമുണ്ട്. പതിനേഴോ പതിനെട്ടോ വയസുള്ളപ്പോൾ വീട് ഉപേക്ഷിച്ചിറങ്ങിയ താൻ പിന്നീട് ഹിമാലയത്തിലാണ് കഴിഞ്ഞതെന്ന് ഷോയ്ക്കിടെ മോദി പറയുന്നുണ്ട്. ഹിമാലയത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചുവെന്നും എന്തിനെയും താൻ പോസിറ്റീവ് ആയേ എടുക്കാറുള്ളുവെന്നും മോദി പറഞ്ഞു. കാട്ടിൽ നിന്നും ശേഖരിച്ച മുള കൊണ്ടുണ്ടാക്കിയ ആയുധവുമായായിരുന്നു ഇരുവരുടെയും യാത്ര. നാഷണൽ പാർക്കിലെ പുൽമേടുകളിലൂടെ സഞ്ചരിക്കുന്ന ഇരുവരും പുഴയിൽ ബോട്ടിലും സഞ്ചരിക്കുന്നുണ്ട്.
പരിപാടിയിലുടനീളം മോദി വളരെ സൗമ്യനായിരുന്നുവെന്നും മോശം കാലാവസ്ഥയൊക്കെ അദ്ദേഹം പുഞ്ചിരിയോടെ നേരിട്ടെന്നും ബെയർഗ്രിൽസ് പറഞ്ഞിരുന്നു. ‘ഏറെ ഉയരമുള്ള പ്രദേശങ്ങളിൽ കയറാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു കയറുന്നതിനിടെ ചെറിയ പാറകല്ലുകൾ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചിരുന്നു. ഇടവിട്ട് മഴയുമുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വളരെ ശാന്തനായിരുന്നു. അദ്ദേഹം കുട ഉപയോഗിക്കാൻ തയാറായില്ല.’ ഗ്രിൽസ് പറഞ്ഞു.