
കഴിഞ്ഞ ദിവസമാണ് എടയാറിലെ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായി ഒരു തൊഴിലാളി മരിച്ചത്. ഈ സംഭവത്തിൽ നിർദ്ദേശം നൽകിയിരിക്കുകയാണ് കളക്ടർ. എടയാറിലെ സിജി ലൂബ്രിക്കൻസ് കമ്പനിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് കളക്ടറുടെ നിർദേശം. കൂടാതെ മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠന ചെലവ് കമ്പനി ഏറ്റെടുക്കണമെന്നും ഭാര്യക്ക് സമ്മതമെങ്കിൽ ജോലിയും നൽകണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തത്തിൽ ബിഹാര്‍ സ്വദേശി ശത്രുഘ്ജ്ഞനാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കഴിഞ്ഞ 22 വര്‍ഷമായി ഇദ്ദേഹം കേരളത്തിലാണ് താമസിക്കുന്നത്. സംസ്കാരം കളമശ്ശേരിയിൽ തന്നെ നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. യൂണിറ്റിലുണ്ടായിരുന്ന മുപ്പതോളം തൊഴിലാളികൾ പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വാൽവ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്ജ്ഞൻ മാത്രം അഗ്നിബാധയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.


