
സ്വന്തം ലേഖകൻ
തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂടും. അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിനു പരമാവധി ഒരു രൂപയുടെ വർധനയാണു കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചുവർഷംകൊണ്ട് വൈദ്യുതിക്ക് യൂണിറ്റിന് രണ്ടു രൂപ 30 പൈസ കൂട്ടണമെന്ന് വൈദ്യുതി ബോർഡ്.
ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച റെഗുലേറ്ററി കമ്മിഷന് സമർപ്പിക്കും. ഉപഭോക്താക്കളുടെ അഭിപ്രായവും ബോർഡിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ച് എത്രകൂട്ടണമെന്ന് കമ്മിഷൻ തീരുമാനിക്കും.
2013-’14 മുതൽ 2019-’20 വരെ ആകെ ഒരുരൂപയാണ് യൂണിറ്റിന് കൂടിയത്. ഈ സ്ഥാനത്ത് അടുത്ത ഒരുവർഷംമാത്രം ഒരുരൂപ കൂട്ടണമെന്നാണ് ആവശ്യം. വീടുകളിലെ നിരക്കിൽ ഏകദേശം 20 ശതമാനം വരും ഈ വർധന. ഇപ്പോൾ കേരളത്തിൽ യൂണിറ്റിന് ശരാശരി 6.10 രൂപയാണ്. ക്രോസ് സബ്‌സഡിയുള്ളതുകൊണ്ട് താഴ്ന്നസ്ലാബുകളിൽ നിരക്ക് കുറവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്. ബോർഡ് ആവശ്യപ്പെടുന്ന വർധന അനുവദിച്ചാൽ വർഷംതോറും ഏകദേശം 50 പൈസ കൂടും. ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും. ഇതുവരെ വർഷം ശരാശരി കൂടിയിരുന്നത് 25 പൈസയാണ്.
അഞ്ചുവർഷംകൊണ്ട് 2.30 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടാലും പ്രസരണ നഷ്ടവും ബോർഡിന്റെ സാമ്പത്തിക നഷ്ടവും കുറയുന്നതോടെ ഭാവിയിൽ നിരക്ക് വർധന 1.50 രൂപയായി പിടിച്ചുനിർത്താനാവുമെന്നും ബോർഡ് അവകാശപ്പെടുന്നു.
ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽവരുന്ന വിധം കമ്മിഷൻ തീരുമാനമെടുക്കും. വൈദ്യുതി നിരക്കു പുതുക്കുന്നതുമായി ബന്ധപ്പെട്ടു വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി, കെഎസ്ഇബി ചെയർമാൻ ബി.അശോക് എന്നിവർ ചർച്ച നടത്തി.
സംസ്ഥാന ഉപഭോക്തൃ സംഘടനകളുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവർധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.