വയറുവേദനയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ വയറ്റിൽനിന്നും ഒരു അടി നീളമുള്ള മുടിക്കെട്ട് ഡോക്ടമ്മാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അള്‍ട്രാസൗണ്ട്, സിടി സ്കാൻ എന്നിവയുള്‍പ്പെടെയുള്ള പ്രാഥമിക രോഗനിർണയ പരിശോധനകളില്‍ അവരുടെ വയറ്റില്‍ അസാധാരണമായ ഒരു മുഴ കണ്ടെത്തി. തുടർന്നുള്ള ശസ്ത്രക്രിയയില്‍ അതൊരു വലിയ മുടിക്കെട്ടാണെന്ന് സ്ഥിരീകരിച്ചു.
വർഷങ്ങളായി യുവതി സ്വന്തം മുടി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ഡോ. രാഹുല്‍ മൃഗ്പുരിയും ഡോ. അജയും നേതൃത്വം നല്‍കി. ഡോ. ശ്യാംലി, ഡോ. പങ്കജ്, നഴ്സിംഗ് സ്റ്റാഫ് അംഗങ്ങളായ ചന്ദ്ര ജ്യോതി, ഡിംപിള്‍ എന്നിവരും ശസ്ത്രക്രിയയില്‍ ഉണ്ടായിരുന്നു. രോഗി അപകടനില തരണം ചെയ്തിരിക്കുകയാണെന്നും അവരെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടർ പറഞ്ഞു.
ഈ അവസ്ഥയെ ട്രൈക്കോബെസോവർ ( trichobezoar) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രോമമോ മറ്റ് ദഹിക്കാത്ത വസ്തുക്കളോ ആമാശയത്തില്‍ അടിഞ്ഞുകൂടുന്ന അപൂർവ രോഗാവസ്ഥയാണിത്. മാനസികാരോഗ്യത്തോടുള്ള അവഗണനയുടെ ഫലമായാണ് ഈ പ്രശ്നം ഉണ്ടായതെന്ന് സീനിയർ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രജനീഷ് ശർമ്മ പറയുന്നു. സമൂഹത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2025 ഫെബ്രുവരിയില്‍ ഇതേ പോലൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം കേസുകള്‍ തടയുന്നതിന് സമയബന്ധിതമായ ചികിത്സയും മാനസികാരോഗ്യ അവസ്ഥകള്‍ ശരിയായി തിരിച്ചറിയുന്നതും നിർണായകമാണെന്നും ഡോക്ടർമാർ പറയുന്നു.