
തുർക്കി–സിറിയ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 37000 കടന്നു; ദുരന്തം നടന്നിട്ട് 9 ദിവസം; കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ
ഇസ്താംബുൾ: തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 37000 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ 200 മണിക്കൂറിന് ശേഷം ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി.
തുര്‍ക്കിയിലും സിറിയയിലും ഭൂചലനമുണ്ടായിട്ട് 8 ദിവസം പിന്നിട്ടു. ചില ഇടങ്ങളിൽ നിന്ന് ഇനിയും ആളുകളെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. തുർക്കിയുടെ തെരുവുകളിൽ കടുത്ത ശൈത്യമാണ് ഇത് രക്ഷാപ്രവർത്തനത്തിനെ സാരമായി ബാധിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി യു എൻ ജനറൽ സെക്രട്ടറി നടത്തിയ ചർച്ചയ്ക്കൊടുവിൽ വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയൻ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിനായി അതിർത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സഹായം എത്തിക്കുന്നതിനായാണ് തുർക്കിയോട് ചേർന്നുള്ള രണ്ട് അതിർത്തി പ്രദേശങ്ങൾ തുറക്കുന്നത്.
ഭൂകമ്പത്തിൽ എല്ലാം നഷ്ടമായതോടെ
ആയിരക്കണക്കിന് കുടുംബങ്ങൾ അന്തിയുറങ്ങുന്നത് കാറുകളിലും താത്കാലിക ടെന്റുകളിലുമാണ്. നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളും മറ്റും അഭയാർത്ഥികൾക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
കിടക്കകൾക്കും കമ്പിളി പുതപ്പുകൾക്കും ക്ഷാമമുണ്ട്. കുട്ടികളെ പുതപ്പിച്ചു കിടത്തി, തണുപ്പിനെ ചെറുക്കാൻ രാത്രി മുഴുവൻ തെരുവിലൂടെ നടക്കാൻ നിർബന്ധിതരാണ് രക്ഷിതാക്കളിൽ പലരും.