ഇ പി ജയരാജനെതിരെ ഗുരുതര സാമ്പത്തിക ആരോപണം; ഗ്യാലറിയിൽ ഇരുന്ന് കളി വീക്ഷിച്ച് കെ സുധാകരൻ; വിവാദം സിപിഎമ്മിന്റെ ആഭ്യന്തരവിഷയമെന്ന് പറഞ്ഞ് ലളിതവല്‍ക്കരിച്ച് പി കെ കുഞ്ഞാലിക്കുട്ടി; പിണറായി മിണ്ടിയേ തീരൂവെന്ന് പ്രതികരിച്ചത് കെ.പി.എ മജീദ് മാത്രം; കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകച്ചവടമെന്ന് ആരോപണം; യുഡിഎഫ് കേന്ദ്രങ്ങളില്‍ മൗനം…..!

Spread the love

സ്വന്തം ലേഖിക

മലപ്പുറം: സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നമായാണ് ഇ പി ജയരാജന് എതിരായ സാമ്പത്തിക ആരോപണം ഉയര്‍ന്നത്.

പി ജയരാജന്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിച്ച ആരോപണം തൊടാന്‍ മടിക്കുകയാണ് യുഡിഎഫും. അത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കള്‍ കൈകെട്ടി മാറി നില്‍ക്കുന്ന കാഴ്‌ച്ചയാണ് കാണാന്‍ സാധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂരിലെ ചിരവൈരിയായ കെ സുധാകരന്‍ പോലും ഇ പി ജരാജനെതിരെ കടുപ്പിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഷയം അറിഞ്ഞതായേ നടിക്കുന്നില്ലി. ഇതിനിടെ അത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് പറഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി വിഷയം നിസ്സാര വല്‍കരിക്കുകയും ചെയ്തു.

ഇതോടെ പൊതു സമൂഹത്തില്‍ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ കൂട്ടുകച്ചവടമാണെന്ന ആരോപണമാണ് സജീവമാകുന്നത്. ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കവേയാണ് വിവാദ ആയുര്‍വേദ റിസോര്‍ട്ടിന്റെ നിര്‍മ്മാണം അടക്കം പൊടിപൊടിച്ചത്. അതുകൊണ്ട് തന്നെ ഇത് കേവലം സിപിഎമ്മിലെ രാഷ്ട്രീയ വിഷയമായി ചുരുക്കാനാകില്ല.

മുന്‍ കോണ്‍ഗ്രസ് നേതാവായ മമ്പറം ദിവാകരനും ഇ പി ജയരാജനൊപ്പം ഈ കൂട്ടു കച്ചവടത്തില്‍ പങ്കാളിയാണ്. പ്രവാസികളായ എല്ലാ രാഷ്ട്രീയക്കാര്‍ക്കും വേണ്ടപ്പെട്ടവരും നിക്ഷേപകരായുണ്ട് താനും. ഈ സാഹചര്യത്തില്‍ ആരോപണം ഏറ്റെടുക്കാന്‍ എല്ലാവരും മടിക്കുന്ന അവസ്ഥയാണുള്ളത്.

ഇതിതിനിടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായ പ്രതികരണം വന്നത് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദില്‍ നിന്നാണ്. കുന്നിടിച്ചും ജലം ഊറ്റിയും സിപിഎം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുര്‍വേദ റിസോര്‍ട്ടിനെ കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ മിണ്ടിയിട്ടില്ലെന്നും ഈ അനീതിക്കെതിരെ അദ്ദേഹം മിണ്ടിയേ തീരൂവെന്നും കെ പി എ മജീദ് പ്രതികരിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മൊറാഴ ഉടുപ്പിലെ പത്തേക്കര്‍ കുന്ന് പൂര്‍ണമായും ഇടിച്ച്‌ നിരത്തിയെന്നും അരുതേയെന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവരെ ആട്ടിയോടിച്ചെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പില്‍ ആരോപിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭ അതിവേഗം റിസോര്‍ട്ടിന് അനുമതി നല്‍കി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ലെന്നും നിര്‍മ്മാണം തടയാന്‍ ഒരു ചെങ്കൊടിയും ഉയര്‍ന്നില്ലെന്നും അദ്ദേഹം കുറിച്ചു.