
തിരുവനന്തപുരം: സ്കൂൾ അധ്യാപികയുടെ മൊബൈൽ ഫോൺ വിവരങ്ങൾ ഭർത്താവിന്റെ ആവശ്യപ്രകാരം ചോർത്തി നൽകിയ ഡിവൈഎസ്പിക്ക് ആഭ്യന്തരവകുപ്പിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റ്’.
അനുവാദമില്ലാതെ സ്ത്രീയുടെ ഫോൺ ചോർത്തിയത് ‘സദുദ്ദേശ്യപരമായിരുന്നു’വെന്ന വാദമാണ് ഡിവൈഎസ്പിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുള്ളത്. ‘ഒരു കുടുംബം അനാഥമായിപ്പോകാതിരിക്കാൻ വേണ്ടിയാണ് കോൾ ഡീറ്റെയിൽസ് ശേഖരിച്ചത്’ എന്നും ഉത്തരവിലുണ്ട്.
പൊന്നാനി സ്വദേശിയായ സ്ത്രീയുടെ ഫോൺ ചോർത്തിയ സംഭവത്തിൽ ഡിവൈഎസ്പി കെ.സുദർശനെയാണു കുറ്റവിമുക്തനാക്കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു വർഷത്തെ വേതനവർധന തടഞ്ഞതും റദ്ദാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറായിരിക്കെ, 2021 സെപ്റ്റംബർ 25നാണു സുദർശൻ ഫോൺ ചോർത്തിയത്. താൻ അന്വേഷിച്ചിരുന്ന കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടേതെന്ന പേരിൽ സ്ത്രീയുടെ ഫോൺ നമ്പറും സുദർശൻ സൈബർ സെല്ലിലേക്ക് അയച്ച് വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ സ്ത്രീയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭർത്താവ് അയച്ചു.
അനുവാദമില്ലാതെ ഫോൺ ചോർത്തിയെന്നും സ്വകാര്യത ലംഘിച്ചെന്നും കാട്ടി സുദർശനെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു സ്ത്രീ പരാതി നൽകി. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന രാഹുൽ ആർ.നായർ നടത്തിയ അന്വേഷണത്തിൽ സുദർശന്റെ കുറ്റം തെളിഞ്ഞതോടെയാണു വകുപ്പുതല നടപടിക്കു ശുപാർശ ചെയ്തത്.
തുടർന്ന്, ഒരു വർഷത്തെ വേതനവർധന തടഞ്ഞ് ഡിജിപി ഉത്തരവിറക്കി. ഇതിനെതിരെ സുദർശൻ നൽകിയ അപ്പീൽ, റിവ്യൂ, ദയാഹർജികൾ ആഭ്യന്തര വകുപ്പ് തള്ളി. വീണ്ടും നൽകിയ ദയാഹർജിയിലാണ് കുറ്റവിമുക്തനാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
ഒരു കുടുംബം അനാഥമായിപ്പോകാതിരിക്കാൻ വേണ്ടിയാണു ഫോൺ ചോർത്തിയതെന്ന സുദർശന്റെ വാദം മുഖവിലയ്ക്കെടുക്കാം, സുദർശന്റെ പ്രവൃത്തി സദുദ്ദേശ്യപരമായിരുന്നു, സ്ത്രീക്കു നിലവിൽ പരാതിയില്ല, ഉദ്യോഗസ്ഥനോട് വിദ്വേഷമോ സംശയമോ ഇല്ലാത്തരീതിയിൽ കുടുംബജീവിതം നയിക്കുകയാണ് തുടങ്ങിയ നിരീക്ഷണങ്ങളും ഉത്തരവിലുണ്ട്.