നാലാം ബാഡ്ജ് ഓഫ് ഓണറിന്റെ തിളക്കത്തിൽ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ: പുരസ്‌കാര തിളക്കത്തിൽ വിജിലൻസിലും ലോക്കലിലും ഒരു പോലെ തിളങ്ങിയ ഉദ്യോഗസ്ഥൻ

നാലാം ബാഡ്ജ് ഓഫ് ഓണറിന്റെ തിളക്കത്തിൽ ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ: പുരസ്‌കാര തിളക്കത്തിൽ വിജിലൻസിലും ലോക്കലിലും ഒരു പോലെ തിളങ്ങിയ ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ
കോട്ടയം: കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറിന് ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ അർഹനാകുന്നത് ഇത് നാലാം തവണ. സംസ്ഥാന പൊലീസിൽ തന്നെ നാല് തവണ ബാഡ്ജ് ഓഫ് ഓണർ നേടിയ അപൂർവം ഉദ്യോഗസ്ഥരിൽ ഒരാളാണ് എസ്.സുരേഷ്‌കുമാർ. രണ്ടു തവണ ലോക്കലിൽ ഇരുന്നപ്പോഴും, രണ്ടു തവണ വിജിലൻസിലെ പ്രവർത്തനത്തിന്റെ പേരിലുമാണ് സുരേഷ്‌കുമാറിന് ബാഡ്ജ് ഓഫ് ഓണർ ലഭിക്കുന്നത്.
നേരത്തെ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയായിരിക്കെ പാമ്പാടിയിലെ മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകക്കേസ് തെളിയിച്ചതിനുള്ള അന്വേഷണ മികവിനാണ് ആദ്യമായി സുരേഷ്‌കുമാറിനു ബാഡ്ജ് ഓഫ് ഓണർ ലഭിക്കുന്നത്. കെ.കെ റോഡരികിൽ പാമ്പാടിയ്ക്ക് സമീപം ലെനീഷിന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയും മുൻപ് തന്നെ പ്രതിയെ കണ്ടെത്തിയ പൊലീസിന്റെ ബുദ്ധിപരമായ ഇടപെടലിനെ തുടർന്നാണ് അന്ന് കേസ് തെളിഞ്ഞത്.
ഇതിനു പിന്നാലെ രണ്ടു തവണയാണ് വിജിലൻസിൽ ഡിവൈ.എസ്പി ആയിരിക്കെ സുരേഷ്‌കുമാറിനെ തേടി ബാഡ്ജ് ഓഫ് ഓണർ എത്തിയത്. വിജിലൻസ് കേസ് അന്വേഷണത്തിലെ മികവിനായിരുന്നു അന്ന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്. കൈക്കൂലിക്കാർക്കെതിരായ ശക്തമായ നടപടികൾ സുരേഷ്‌കുമാറിന്റെ കാക്കിയൂണിഫോമിലെ മെഡലിന്റെ തിളക്കം കൂട്ടി.
ഇതിനിടെയാണ് ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് കാലത്തിന് മുൻപ് ചങ്ങനാശേരി ഡിവൈഎസ്പിയായിരിക്കെ മികച്ച രീതിയിൽ കേസ് അന്വേഷിച്ച് എ.ടി.എം കൊള്ളക്കാരെ മുഴുവൻ പുറത്തെത്തിച്ച മികവിന് ബാഡ്ജ് ഓഫ് ഓണർ തേടിയെത്തുന്നത്. മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത സുരേഷ്‌കുമാറിന്റെ തൊപ്പിയിലെ പൊൻതൂവലായി ഇത്തവണ ലഭിച്ച ബാഡ്ജ് ഓഫ് ഓണർ.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.എസ് റെനീഷിന് ലഭിച്ച ബാഡ്ജ് ഓഫ് ഓണർ ആത്മസമർപ്പണത്തിനുള്ള അംഗീകാരം കൂടിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡിനെ നയിച്ച റെനീഷ്, കുറ്റാന്വേഷണ രംഗത്തെ ജില്ലാ പൊലീസിലെ മിന്നും താരമാണ്. പ്രമാദമായ കേസുകളിലെല്ലാം അന്വേഷണ സംഘം രൂപീകരിക്കുമ്പോൾ ഒന്നാം പേരുകാരനാണ് റെനീഷ്. ഈ മികവ് തന്നെയാണ് ബാഡ്ജ് ഓഫ് ഓണറിനു പരിഗണിച്ചപ്പോൾ ഒന്നാമത് എത്തിച്ചത്.