
കോട്ടയം: വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരമായ ‘ബാഡ്ജ് ഓഫ് ഹോണർ’ പുരസ്കാരം കോട്ടയം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എ.ജെ തോമസിന്. പാലാ ഡിവൈഎസ്പി ആയിരിക്കേ നിരവധി കേസുകളിൽ തുമ്പുണ്ടാക്കിയ അന്വേഷണ മികവ് പരിഗണിച്ചാണ് പുരസ്കാരം.
കേരളാ പൊലീസിലെ മികച്ച കുറ്റാന്വേഷകനായ എ ജെ തോമസിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം സത്യസന്ധതയുടെ കളങ്കമില്ലാത്ത നിരവധി പുരസ്കാരങ്ങളും ലഭിച്ചിച്ചിട്ടുണ്ട്.
166 മികച്ച സേവന എൻട്രികൾ, മികച്ച അന്വേഷണത്തിനുള്ള മൂന്ന് ബാഡ്ജ് ഓഫ് ഹോണർ, ഒരു ക്യാഷ് റിവാർഡ്, മികച്ച സേവനത്തിനുള്ള 20 അഭിനന്ദന കത്തുകൾ എന്നിവ അദ്ദേഹത്തിന്റെ കരിയറിൽ ലഭിച്ച പുരസ്കാരങ്ങളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ അദ്ദേഹം, ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണം, കുറ്റകൃത്യങ്ങൾ തടയൽ, സോഷ്യൽ പോലീസിംഗ് എന്നിവയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
നിരവധി കൊലപാതക കേസുകൾ, എൻഡിപിഎസ് കേസുകൾ, ബലാത്സംഗ കേസുകൾ, കൊലപാതക ശ്രമങ്ങൾ, കവർച്ചാ കേസുകൾ എന്നിവയിൽ കുറ്റവാളികളെ ശിക്ഷിക്കാൻ അദ്ദേഹത്തിന്റെ അന്വേഷണ മികവ് കാരണമായി.
എ ജെ തോമസ് കോട്ടയം വെസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സമയത്താണ് സ്കൂൾ കുട്ടികളെ മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പദ്ധതിയായ “ഓപ്പറേഷൻ ഗുരുകുലം” പദ്ധതി ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി “ക്ലീൻ കാമ്പസ്, സേഫ് കാമ്പസ് ” എന്ന പേരിൽ നടപ്പിലാക്കി.
തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ (എടിഎസ്) അന്വേഷണ സംഘാഗമായി വാഗമൺ സിമി ക്യാമ്പ് അന്വേഷണത്തിലും അദ്ദേഹം നിർണ്ണായകമായ പങ്കുവഹിച്ചു. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയായിരിക്കേ നിരവധി എൻഡിപിഎസ് കേസുകളും അദ്ദേഹം കണ്ടെത്തി.
പ്രളയകാലത്തും കോവിഡ് പിടിമുറുക്കിയ സമയത്തും അദ്ദേഹം നടത്തിയ സേവനങ്ങൾ പൊതുജനക്ഷേമത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ കൂടുതൽ എടുത്തുകാണിക്കുന്നതാണ്.


