
സക്കീർ ഹുസൈൻ
ശാസ്താംകോട്ട: തീവ്രവാദ സംഘടനകളുടെ ആയുധശേഖരം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയതിന് നടപടി നേരിട്ട മുൻ കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ശാസ്താംകോട്ടയിൽ നിയമിച്ച് ആഭ്യന്തര വകുപ്പ് . ഡിവൈഎസ്പിയെ ശാസ്താം കോട്ടയിൽ നിയമിച്ചതിന് പിന്നിൽ സിപിഎം എം എൽ എയാണെന്ന ആരോപണം ഉയർന്നു. നടപടി നേരിട്ട ഡിവൈഎസ്പിയെ സ്ഥലം മാറ്റച്ചട്ടം മറി കടന്നാണ് സിപിഎം ജില്ലാനേതൃത്വം എതിർത്തിട്ടും ശാസ്താംകോട്ടയിൽ നിയമിച്ചത്.
കൊല്ലം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന പി. ഷെറീഫിനെയാണ് ശാസ്താംകോട്ട ഡിവൈഎസ്പിയായി നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയത്. തിരുവനന്തപുരം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന എ.അഭിലാഷിനെ ശാസ്താംകോട്ട ഡി വൈഎസ്പിയായി നിയമിച്ച് കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് ഉത്തരവിറ ങ്ങിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാസ്താംകോട്ട ഡിവൈ എസ്പിയായിരുന്ന പി.രാജ്കുമാറിനെ കൊച്ചി സിറ്റി സ്പെഷൽ ബ്രാഞ്ചിലും അഭിലാഷിനെ ശാസ്താംകോട്ടയിലേക്കും നിയമിച്ചായിരുന്നു ആ ഉത്തരവ്. എന്നാൽ വിസ്മയ കേസിന്റെ അന്വേഷണച്ചുമതലയിൽ വന്ന രാജ്കുമാറിനെ അന്വേഷണം അവസാനിക്കുന്നതുവരെ ശാസ്താംകോട്ടയിൽ നിലനിർത്തി പിന്നീട് ആഭ്യന്തര വകുപ്പ് ഇടക്കാല ഉത്തരവിറക്കി.
അതനുസരിച്ച് എ. അഭിലാഷ് കൊച്ചി സിറ്റി സ്പെഷൽ ബ്രാഞ്ചിലേക്ക് പോയി. വിസ്മയ കേസിൽ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിൽ ശാസ്താംകോട്ടയിലേക്ക് നിയമനം ആവശൃപ്പെട്ട് അഭിലാഷ് ആഭ്യന്തരവകുപ്പി നെ സമീപിച്ചു. എന്നാൽ കോടതിയിൽ വാദം പൂർത്തിയാകുന്നതുവരെ രാജ്കുമാർ ശാസ്താംകോട്ടയിൽ തുടരാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചു. വിസ്മയ കേസിന്റെ വിധി വന്നശേഷം അഭിലാഷ് ശാസ്താംകോട്ടയിലേക്ക് വരാനിരിക്കെയാണ് നിയമനത്തിൽ അട്ടിമറി നടന്നത്.
രണ്ട് വർഷം മുൻപ് പത്തനാപുരം പാടത്ത് നടന്ന എസ്ഡിപിഐ കലാപവുമായി ബന്ധപ്പെട്ട് ആയുധശേഖരം കണ്ടെടുത്ത സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയ സംഭവത്തിൽ അന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ഷെറീഫിനെതിരെ വകുപ്പ് തല അന്വേഷണം നടത്തുകയും നടപടിക്ക് ശുപാർശ ചെയ്തതുമാണ്. ജില്ലയിൽ നിന്നുള്ള എംഎൽഎയായ സിപിഎം സംസ്ഥാന നേതാവിന്റെ വിശ്വസ്തനാണ് ഡിവൈഎസ്പി ഷറീഫ്. സ്ഥലംമാറ്റ ഉത്തരവും ചട്ടങ്ങളും അട്ടിമറിച്ച് ഷെറീഫിനെ ശാസ്താംകോട്ട ഡിവൈഎസ്പിയായി നിയമിച്ചത് രാഷ്ട്രീയ പിൻബലത്തിലാണെന്ന് സിപിഎം ശാസ്താംകോട്ട ഏരിയാ ഭാരവാഹികൾ തന്നെ ആരോപിക്കുന്നു.
പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ മറികടന്നാണ് സംസ്ഥാനനേതാവായ എംഎൽഎ ആഭ്യന്തര വകുപ്പിൽ സ്വാധീനം ചെലുത്തി ഷറീഫിനെ ശാസ്താംകോട്ടയിൽ നിയമിച്ചതെന്നാണ് ആരോപണമുയരുന്നത്. ഇത്തരം തീരുമാനങ്ങൾ തീവ്രവാദ സംഘടനകൾ വളരാനുള്ള സാഹചര്യമൊരുക്കും.
പൊലീസിന്റെ ഔദ്യോഗിക വിവരം തീവ്രവാദ സംഘടനകൾക്ക് ചോര്‍ത്തി നല്‍കിയ കേസിൽ ഇടുക്കി ,കരിമണ്ണൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ അനസ് പി കെയെ സര്‍വ്വീസില്‍ നിന്നും രണ്ട് മാസം മുൻപ് പിരിച്ചുവിട്ടിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് പൊലീസ് സ്‌റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന മൂന്നാറിലെ മൂന്ന് പൊലീസുകാരുടെ ഫോണുകള്‍ പിടിച്ചെടുത്ത് അന്വേഷണം തുടരവെയാണ് ഇത്തരം നടപടികൾ വീണ്ടും നടക്കുന്നത്.