
മലപ്പുറം: വായ്പയെടുത്തു അടവ് മുടങ്ങിയ സ്വകാര്യ ധനകാര്യ സ്ഥാനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ അവരറിയാതെ ആർസിയില്‍ പേരുമാറ്റിയ മൂന്ന് പേർ അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി നിസാർ (43) കരുവാങ്കല്ല് സ്വദേശി നഈം (39) ചെട്ടിപ്പടി സ്വദേശി ഫൈജാസ് (28) എന്നിവർ ആണ് അറസ്റ്റിലായത്. തിരൂരങ്ങാടിയില്‍ ആണ് സംഭവം.
പ്രതികള്‍ക്ക് സഹായം ചെയ്തു നല്കിയ ആർടി ഓഫീസ് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിസാറാണ് രണ്ട് പേരുടെയും സഹായത്തോടെ ആർസിയില്‍ കൃത്രിമം കാണിച്ചതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ആർസി നിർമിക്കാൻ തിരൂരങ്ങാടി സബ്ബ് ആർടി ഓഫീസില്‍ നിന്ന് സഹായം ലഭിച്ചുവെന്നും നിസാർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സബ് ആർടി ഓഫീസിലേക്കും നീങ്ങും.
ഉടമസ്ഥരറിയാതെ അവരുടെ വാഹനങ്ങൾ പേരിൽ നിന്നും മാറ്റിയാണ് കൃത്രിമം കാണിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് ജോയിന്റ് ആര് ടി ഒ നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ വാഹനങ്ങളും പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് മുഖേന ഓണ്‍ലൈനില്‍ ആണ് ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നല്‍കേണ്ടത്. അങ്ങനെ അപേക്ഷ നൽകുമ്പോൾ ഉടമസ്ഥന്റെ ഫോണ്‍ നമ്പറിൽ ഒടിപി വരും. ഇവിടെ ഈ ഒ ടി പി വന്നില്ല. പുറത്തു നിന്നുള്ള ഒരാള്‍ക്ക് ഇടപെടാൻ കഴിയാത്ത സൈറ്റില്‍ കയറി മൊബൈല്‍ നമ്പർ മാറ്റിയാണ് ഇവിടെ തട്ടിപ്പ് നടത്തിയത്.
ഉടമസ്ഥരുടെ ആവശ്യപ്രകാരമോ മരിച്ചവരുടേയോ ഫോണ്‍ നമ്പർ മാത്രമാണ് മാറ്റാറുള്ളത്.അതിനു തന്നെ മതിയായ നിരവധി രേഖകള്‍ ഹാജരാക്കണം, മരിച്ചവരുടെ കാര്യത്തിലാണെങ്കില്‍ മരണ സര്‍ട്ടിഫറിക്കറ്റും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഇതൊന്നുമില്ലാതെ ഇത്രയും വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റിയതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാണെങ്കിലും പൊലീസ് ഇപ്പോള്‍ കേസെടുത്തിട്ടില്ല.
തട്ടിപ്പിന്റെ പിന്നിലുള്ള എല്ലാവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെങ്കില്‍ ധനകാര്യ സ്ഥാപനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും പങ്ക് കൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.




