
ഡ്രൈവര്‍ മദ്യപിച്ചാലും അപകടത്തിനിരയായാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാന്‍ കമ്പനിക്ക് ബാധ്യത; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
സ്വന്തം ലേഖിക
കൊച്ചി: ഡ്രൈവര്‍ മദ്യപിച്ചാലും അപകടത്തിനിരയായാല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.
ഡ്രൈവര്‍ മദ്യപിച്ചുവെന്ന കാരണത്താല്‍ അപകടത്തിനിരയാകുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിസി സര്‍ട്ടിഫിക്കറ്റിലെ വ്യവസ്ഥകള്‍ പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെങ്കിലും അപകടത്തിന് ഇരയാകുന്നയാള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.
മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്‍റ്സ് ക്ലെയിം ട്രൈബ്യൂണല്‍ (എം.എ.സി.ടി) നല്‍കിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂര്‍ നടുവക്കാട് മുഹമ്മദ് റാഷിദ് നല്‍കിയ അപ്പീല്‍ ഹർജിയിലാണ് ഉത്തരവ്. 2013ല്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാം പ്രതി ഗിരിവാസന്‍ ഓടിച്ച കാറിടിച്ചാണ് ഹരജിക്കാരന് ഗുരുതരമായി പരിക്കേറ്റത്.
ഏഴ് ദിവസം ആശുപത്രിയില്‍ ചികിത്സയിലും തുടര്‍ന്ന് ആറ് മാസം വീട്ടില്‍ വിശ്രമത്തിലും കഴിഞ്ഞു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹർജിക്കാരന്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.